ഓണ്‍ലൈന്‍ ലേലത്തില്‍ ട്വിറ്ററിന്റെ 'കിളി' വരെ പറന്നു, സാമ്പത്തിക പരാധീനതയല്ലെന്ന് സംഘാടകര്‍

  • ഏകദേശം 27 മണിക്കൂറോളമാണ് ലേലം നീണ്ടത്.
  • ആകെ 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റതെന്നും ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമായിരുന്നു ഇവയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Update: 2023-01-19 06:30 GMT

സാന്‍ഫ്രാന്‍സിസ്‌കോ: മൂക്കറ്റം കടം എന്നത് സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല കോര്‍പ്പറേറ്റുകളിലും പതിവാകുകയാണെന്ന് വ്യക്തമാക്കുകയാണ് ട്വിറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥ. കമ്പനി കടുത്ത ഞെരുക്കം അനുഭവിക്കുമ്പോള്‍ ഓഫീസിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ ലേലത്തില്‍ വെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ കമ്പനിയുടെ ആസ്ഥാനത്ത് നടത്തിയ 'ഓണ്‍ലൈന്‍ ലേലത്തില്‍' ലോഗോയുടെ ശില്‍പം വരെ വിറ്റുപോയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഏകദേശം 27 മണിക്കൂറോളമാണ് ലേലം നീണ്ടത്. ഹെറിട്ടേജ് ഗ്ലോബല്‍ പാര്‍ട്ട്ണറിന്റെ നേതൃത്വത്തിലായിരുന്നു ലേലം. ആകെ 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റതെന്നും ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമായിരുന്നു ഇവയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനിയിലെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വരെ വിറ്റുപോയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു ലക്ഷം ഡോളറിനാണ് ട്വിറ്റര്‍ ലോഗോ ശില്‍പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ളതാണിത്. ഇത് വാങ്ങിയെ വ്യക്തിയെ പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്പ്ലേയ്ക്ക് ലേലത്തില്‍ 40,000 ഡോളര്‍ ലഭിച്ചു. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണമാണ് വസ്തുക്കള്‍ വിറ്റഴിക്കുന്നതെന്ന ആരോപണം ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്‌നര്‍ തള്ളി.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി ഏകദേശം 13 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ എടുത്തതിന്റെ ആദ്യ പലിശയടവിന്റെ സമയത്ത് തന്നെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നത് മസ്‌കിന് തിരിച്ചടിയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ട്വിറ്ററിന്റെ വരുമാനം 40 ശതമാനം ഇടിഞ്ഞുവെന്ന് പ്ലാറ്റ്‌ഫോര്‍മര്‍ മീഡിയയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

ഒരു തൊഴിലിടത്തില്‍ നിന്നും ഒരു തൊഴിലാളിയെ തന്റേതല്ലാത്ത കാരണത്താല്‍ പിരിച്ചു വിട്ടാല്‍ നല്‍കേണ്ട തുകയാണിത്. ട്വിറ്റര്‍ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേറ്റയുടനെ കമ്പനിയിലെ 50 ശതമാനത്തോളം (ഏകദേശം 7,000 ത്തോളം) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 1,000 ത്തോളം പേര്‍ കാലിഫോര്‍ണിയയിലെ താമസക്കാരാണ്.

സംസ്ഥാന, ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം പിരിച്ചുവിട്ട ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി വേതനം ലഭിക്കേണ്ടതാണ്. പിരിച്ചുവിടല്‍ നടത്തിയിട്ട് 60 ദിവസം പൂര്‍ത്തിയായെങ്കിലും ഈ ജീവനക്കാര്‍ക്കൊന്നും സെവറന്‍സ് പേയ്‌മെന്റോ, കോബ്ര എന്നറിയപ്പെടുന്ന ഹെല്‍ത്ത് കവറേജോ ലഭിക്കുകയോ, അതിനെക്കുറിച്ച് കമ്പനിയില്‍ നിന്നും എന്തെങ്കിലും അറിയിപ്പോ ലഭിച്ചില്ലെന്ന് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സമയത്ത് മസ്‌ക് മൂന്ന് മാസത്തെ സെവറന്‍സ് പേയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ, 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏറ്റെടുത്തതിനുശേഷം, മസ്‌ക് കമ്പനിയില്‍ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കമ്പനി പാപ്പരത്വ നടപടികളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. യാത്ര, ഭക്ഷണ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും റദ്ദാക്കിയിരുന്നു. പ്രൈവറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍, സോഫ്റ്റ് വേയര്‍ സേവനങ്ങള്‍, വാടക എന്നിങ്ങനെ ട്വിറ്റര്‍ കുടിശ്ശിക വരുത്തിയ ബില്ലുകള്‍ നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

Tags:    

Similar News