ഡാറ്റ ചോര്‍ച്ച: ട്വിറ്ററിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലടക്കം കൂട്ടപ്പിരിച്ചുവിടല്‍
- ഡബ്‌ളിനിലും സിംഗപ്പൂരിലും ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത് എന്നാണ് സൂചന.
ഡാറ്റ ചോര്‍ച്ച ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ക്കിടെ ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലേയും ഹേറ്റ് സ്പീച്ച് ആന്‍ഡ് ഹറാസ്‌മെന്റ് വിഭാഗത്തിലേയും ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം എത്രയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടില്ല.
ഡബ്‌ളിനിലും സിംഗപ്പൂരിലും ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത് എന്നാണ് സൂചന. ട്വിറ്ററിന്റെ ഏഷ്യാ പെസിഫിക്ക് മേഖലയിലെ സൈറ്റ് ഇന്റഗ്രിറ്റി വിഭാഗം തലവന്‍ നൂര്‍ അസര്‍ ബിന്‍ അയൂബ് ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിട്ടതായാണ് സൂചനയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഒരു തൊഴിലിടത്തില്‍ നിന്നും ഒരു തൊഴിലാളിയെ തന്റേതല്ലാത്ത കാരണത്താല്‍ പിരിച്ചു വിട്ടാല്‍ നല്‍കേണ്ട തുകയാണിത്.
ട്വിറ്റര്‍ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേറ്റയുടനെ കമ്പനിയിലെ 50 ശതമാനത്തോളം (ഏകദേശം 7,000 ത്തോളം) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 1,000 ത്തോളം പേര്‍ കാലിഫോര്‍ണിയയിലെ താമസക്കാരാണ്.
സംസ്ഥാന, ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം പിരിച്ചുവിട്ട ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി വേതനം ലഭിക്കേണ്ടതാണ്. പിരിച്ചുവിടല്‍ നടത്തിയിട്ട് 60 ദിവസം പൂര്‍ത്തിയായെങ്കിലും ഈ ജീവനക്കാര്‍ക്കൊന്നും സെവറന്‍സ് പേയ്‌മെന്റോ, കോബ്ര എന്നറിയപ്പെടുന്ന ഹെല്‍ത്ത് കവറേജോ ലഭിക്കുകയോ, അതിനെക്കുറിച്ച് കമ്പനിയില്‍ നിന്നും എന്തെങ്കിലും അറിയിപ്പോ ലഭിച്ചില്ലെന്ന് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സമയത്ത് മസ്‌ക് മൂന്ന് മാസത്തെ സെവറന്‍സ് പേയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ, 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏറ്റെടുത്തതിനുശേഷം, മസ്‌ക് കമ്പനിയില്‍ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കമ്പനി പാപ്പരത്വ നടപടികളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.
യാത്ര, ഭക്ഷണ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും റദ്ദാക്കിയിരുന്നു. പ്രൈവറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍, സോഫ്റ്റ് വേയര്‍ സേവനങ്ങള്‍, വാടക എന്നിങ്ങനെ ട്വിറ്റര്‍ കുടിശ്ശിക വരുത്തിയ ബില്ലുകള്‍ നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
