വരുമാനം 40% ഇടിഞ്ഞു, പലിശയടവിന്റെ നേരത്ത് മസ്‌കിനെ കുരുക്കി 'ട്വിറ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട്'
- ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി ഏകദേശം 13 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ എടുത്തതിന്റെ ആദ്യ പലിശ ഗഡു അടയ്‌ക്കേണ്ട സമയത്ത് തന്നെ മസ്‌കിന് തിരിച്ചടിയായി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ ട്വിറ്ററിന്റെ വരുമാനം 40 ശതമാനം ഇടിഞ്ഞുവെന്ന് പ്ലാറ്റ്‌ഫോര്‍മര്‍ മീഡിയയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.
ഒരു തൊഴിലിടത്തില്‍ നിന്നും ഒരു തൊഴിലാളിയെ തന്റേതല്ലാത്ത കാരണത്താല്‍ പിരിച്ചു വിട്ടാല്‍ നല്‍കേണ്ട തുകയാണിത്. ട്വിറ്റര്‍ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേറ്റയുടനെ കമ്പനിയിലെ 50 ശതമാനത്തോളം (ഏകദേശം 7,000 ത്തോളം) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 1,000 ത്തോളം പേര്‍ കാലിഫോര്‍ണിയയിലെ താമസക്കാരാണ്.
സംസ്ഥാന, ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം പിരിച്ചുവിട്ട ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി വേതനം ലഭിക്കേണ്ടതാണ്. പിരിച്ചുവിടല്‍ നടത്തിയിട്ട് 60 ദിവസം പൂര്‍ത്തിയായെങ്കിലും ഈ ജീവനക്കാര്‍ക്കൊന്നും സെവറന്‍സ് പേയ്‌മെന്റോ, കോബ്ര എന്നറിയപ്പെടുന്ന ഹെല്‍ത്ത് കവറേജോ ലഭിക്കുകയോ, അതിനെക്കുറിച്ച് കമ്പനിയില്‍ നിന്നും എന്തെങ്കിലും അറിയിപ്പോ ലഭിച്ചില്ലെന്ന് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സമയത്ത് മസ്‌ക് മൂന്ന് മാസത്തെ സെവറന്‍സ് പേയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ, 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏറ്റെടുത്തതിനുശേഷം, മസ്‌ക് കമ്പനിയില്‍ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കമ്പനി പാപ്പരത്വ നടപടികളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.
യാത്ര, ഭക്ഷണ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും റദ്ദാക്കിയിരുന്നു. പ്രൈവറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍, സോഫ്റ്റ് വേയര്‍ സേവനങ്ങള്‍, വാടക എന്നിങ്ങനെ ട്വിറ്റര്‍ കുടിശ്ശിക വരുത്തിയ ബില്ലുകള്‍ നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2022 അവസാനിക്കുമ്പോള്‍ മസ്‌കിനുണ്ടായ നഷ്ടം എന്നത് ഏകദേശം 20,000 കോടി (200 ബില്യണ്‍) യുഎസ് ഡോളറാണ്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16.55 ലക്ഷം കോടി ഇന്ത്യന്‍ രൂപ. 2021 ജനുവരിയില്‍ ആഗോള ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന മസ്‌കിന് ടെസ്ലയുടെ ഓഹരി വിലയിലെ ഇടിവാണ് വെല്ലുവിളിയായത്.
കമ്പനിയുടെ ഓഹരി മൂല്യം 68 ശതമാനം ഇടിഞ്ഞതോടെ 200 ബില്യണ്‍ ഡോളറിന് മുകളിലായിരുന്ന മസ്‌കിന്റെ ആസ്തി 137 ബില്യണ്‍ ഡോളറായി താഴ്ന്നു. മറ്റ് രീതിയിലുള്ള നഷ്ടങ്ങളെല്ലാം ചേര്‍ത്താണ് 200 ബില്യണ്‍ ഡോളര്‍ മസ്‌കിന് 'പോയത്'.
ഡിസംബറില്‍ മാത്രം ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ 11 ശതമാനം ഇടിവാണുണ്ടായത്. വാഹന വില്‍പനയില്‍ ഉള്‍പ്പടെ പ്രതീക്ഷിച്ചയത്ര വിപണി നേടാന്‍ ടെസ്ലയ്ക്ക് സാധിച്ചില്ല. ചൈനീസ് വിപണിയില്‍ നിന്നുള്ള തിരിച്ചടിയും ടെസ്ലയുടെ ശോഭ കെടുത്തി.
മാത്രമല്ല ഒക്ടോബറില്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ 44 ബില്യണ്‍ യുഎസ് ഡോളറിന് ഏറ്റെടുത്തിന് പിന്നാലെ പൊതു സമൂഹത്തിനിടയില്‍ നിന്നും മസ്‌കിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.
