ട്വിറ്ററിന് 50 ലക്ഷം പിഴ ചുമത്തി കര്‍ണാടക ഹൈക്കോടതി

  • അക്കൗണ്ടുകള്‍ നീക്കാനുള്ള കേന്ദ്ര ഉത്തരവ് 1 വര്‍ഷത്തോളം പാലിച്ചില്ല
  • കേന്ദ്രത്തിന്‍റേത് അമിത അധികാര പ്രയോഗമെന്ന് ട്വിറ്റര്‍
  • നീക്കാന്‍ ആവശ്യപ്പെട്ടത് കര്‍ഷക സമര, കൊറോണ ട്വീറ്റുകള്‍

Update: 2023-06-30 07:48 GMT

കേന്ദ്ര ഐടി മന്ത്രാലയം ചില ളള്ളടക്കങ്ങള്‍ തടയുകയും അക്കൌണ്ടുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതതിനെതിരേ ട്വിറ്റര്‍ നല്‍കിയ ഹര്‍ജിയില്‍ കമ്പനിക്ക് തിരിച്ചടി. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് ട്വിറ്റര്‍ 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. കേന്ദ്രത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ട്വിറ്ററിന്റെ അപേക്ഷ കോടതി നിരസിച്ചു.

കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കര്‍ഷക സമരവുമായി ബന്ധപ്പെട്ടും കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ടുമുള്ള ട്വീറ്റുകളുള്ള ചില അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കാത്ത ഉത്തരവാണിതെന്നും അമിതമായ അധികാര പ്രയോഗമാണെന്നും ട്വിറ്റര്‍ വാദിക്കുന്നു. ട്വീറ്റുകൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്നതിലൂടെ ഐടി നിയമത്തിലെ സെക്ഷൻ 79(1) പ്രകാരം ലഭ്യമായ പരിരക്ഷ ട്വിറ്ററിന് നഷ്‌ടപ്പെടുത്തുമെന്ന് കാണിച്ച് കഴിഞ്ഞ വർഷം ജൂണിലാണ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചത്.

ഇതേത്തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.. ഉപയോക്തൃ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും കേന്ദ്ര സര്‍ക്കാരിന് എങ്ങനെയാണ് നിര്‍ദേശിക്കാനാകുക എന്ന ചോദ്യമാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‍ഫോം ഉന്നയിച്ചത്. എന്നാല്‍ നോട്ടീസ് നടപ്പാക്കുന്നത് ഒരു വര്‍ഷത്തിലേറേ വൈകിയിട്ടും കൃത്യമായ കാരണം ബോധിപ്പിക്കാന്‍ ട്വിറ്ററിനായില്ലെന്നും ഒരുവര്‍ഷത്തിലേറെ കഴിഞ്ഞ് പൊടുന്നനേ നോട്ടീസ് പാലിച്ച് കോടതിയെ സമീപിക്കുകയാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. 

Tags:    

Similar News