ഇനി അത്ര ഉദാരാമാകാൻ പറ്റില്ല; ശമ്പളം വെട്ടിക്കുറച്ച് സൗദി
മലയാളികൾക്കും തിരിച്ചടിയാകും. ഉദാരമായ ശമ്പള വ്യവസ്ഥകൾ വെട്ടിക്കുറക്കുകയാണ് സൗദി
സൗദിയിൽ ജോലി തേടുന്ന മലയാളികൾക്കും തിരിച്ചടി. വിദേശീയരുടെ ഉദാരമായ ശമ്പള വ്യവസ്ഥകൾ വെട്ടിച്ചുരുക്കി രാജ്യം. നിർമ്മാണം, ഉൽപ്പാദനം തുടങ്ങിയ വിവിധ മേഖലകളിൽ സൗദിയിലെ പല കമ്പനികളും വലിയ പാക്കേജ് നൽകിയാണ് വിദേശികളെ ആകർഷിച്ചിരുന്നത്. എന്നാൽ ഉദാരമായ ഈ ശമ്പള വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണെന്ന് റിക്രൂട്ടർമാർ സൂചിപ്പിക്കുന്നു.
ലോകത്തിൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ടൂറിസം, റിയൽ എസ്റ്റേറ്റ്, ഖനനം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ വ്യവസായങ്ങൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി വിഷൻ 2030 എന്ന പ്രത്യേക പരിപാടിയുടെ ബ്ലൂപ്രിന്റ് നടപ്പാക്കിയിരുന്നു.
ദീർഘകാല പദ്ധതിയുടെ ഭാഗമായി, രാജ്യം കോടിക്കണക്കിന് ഡോളറിന്റെ മെഗാ പ്രോജക്ടുകളിൽ വൻതോതിൽ നിക്ഷേപം നടത്തി. പക്ഷേ പല പ്രോജക്റ്റുകളിലും കാലതാമസം നേരിടുന്നുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികൾ സൗദിക്ക് ഇനിയും ആവശ്യമുണ്ട്. പക്ഷേ നിലവിലുള്ള ശമ്പള പാക്കേജിൻ്റെ ഇരട്ടി വാഗ്ദാനം ചെയ്യുന്ന പ്രവണത സൗദി കമ്പനികൾ കുറക്കുമെന്നും 40 ശതമാനമോ അതിൽ കൂടുതലോ പ്രതീക്ഷിക്കേണ്ടതില്ലെന്നും റിക്രൂട്ടർമാർ പ്രതീക്ഷിക്കുന്നു.
നേരത്തെ, പ്രാദേശികമായ തൊഴിൽ ശക്തിയ്ക്ക് വൈദഗ്ധ്യം കുറവുള്ള മേഖലകളിൽ അന്താരാഷ്ട്ര പ്രതിഭകൾക്കായി സൗദി ഉദാരമായ ശമ്പള വ്യവസ്ഥകൾ മുന്നോട്ട് വെച്ചിരുന്നു. ഉദാഹരണത്തിന്, യുഎഇയിൽ പ്രോജക്ട് മാനേജർമാർക്ക് 60,000 ഡോളർ ശമ്പളം നൽകുന്ന റോളുകൾക്ക് സൗദി അറേബ്യയിൽ ഏകദേശം 100,000 ഡോളറിന്റെ ഓഫറുകൾ ലഭിച്ചിരുന്നു.
