5 Oct 2023 3:37 PM IST
Summary
- കുത്തനെയുള്ള ഇടിവിന് ശേഷം ക്രൂഡ് വില സ്ഥിരതയില്‍
- ആഗോള ഓഹരി വിപണികളിലും പോസിറ്റിവ് ട്രെന്‍ഡ്
രണ്ട് ദിവസത്തെ തകർച്ചയ്ക്ക് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ശക്തമായ വീണ്ടെടുപ്പ് പ്രകടമാക്കി. ആഗോള വിപണികളിലെ പോസിറ്റിവ് പ്രവണതകളും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും നിക്ഷേപകരുടെ വികാരം ഉയര്‍ത്തി. ബാങ്ക് , ഐടി, റിയൽറ്റി, ഓട്ടൊമൊബൈല്‍ എന്നീ മേഖലകളിലെ ഓഹരികള്‍ മികച്ച നേട്ടം സൃഷ്ടിച്ചപ്പോള്‍ എഫ്എംസിജി, ഫാർമ, വൈദ്യുതി, പൊതുമേഖലാ ബാങ്കുകൾ എന്നിവയിലെ ഓഹരികള്‍ ഇടിവ് നേരിട്ടു.
നിഫ്റ്റി ഇന്ന് 110 പോയിന്‍റ് (0.56 ശതമാനം) ഉയർന്ന് 19,544.30ലും സെൻസെക്സ് 406 പോയിന്‍റ് 0.62 ശതമാനം ഉയർന്ന് 65,631.57ലും ക്ലോസ് ചെയ്തു.
ടൈറ്റൻ, ലാർസൻ ആൻഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഏഷ്യന്‍ പെയിന്‍റ്സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ്, സണ്‍ഫാര്‍മ, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജി, നെസ്‌ലെ, ഐടിസി എന്നിവ ഇടിവ് നേരിടുന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. ഏഷ്യൻ കറന്‍സികള്‍ കാര്യമായ മുന്നേറ്റം പ്രകടമാക്കിയെങ്കിലും ഇന്ത്യൻ രൂപയുടെ കാര്യത്തില്‍ ചെറിയ മാറ്റം മാത്രമാണുണ്ടായത്. ഒരു ദിവസത്തെ കുത്തനെ ഇടിവിനെ തുടർന്ന് ക്രൂഡ് ഓയിൽ വില സ്ഥിരത കൈവരിച്ചു.
ബിഎസ്ഇ ബെഞ്ച്മാർക്ക് ഇന്നലെ 286.06 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 65,226.04 എന്ന നിലയിലെത്തി. നിഫ്റ്റി 92.65 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 19,436.10 ൽ അവസാനിച്ചു. വിദേശ നിക്ഷേപക സ്ഥാപന (എഫ്‌ഐഐകൾ) ബുധനാഴ്ച 4,424.02 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
