മുഖ്യമന്ത്രിമായി നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഗ്ലോബല്‍ സിഇഒ കൂടിക്കാഴ്ച നടത്തി

  • സംസ്ഥാനത്ത് കൊരട്ടിയിലും കാക്കനാടും അരൂരും ഫാക്ടറിയുണ്ട്

Update: 2023-08-04 10:45 GMT

ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത പദ്ധതിക്ക് അംഗീകാരം നല്‍കുന്നത് ഡയറക്ടര്‍ബോര്‍ഡ് ഉടന്‍ പരിഗണിക്കുമെന്ന് കോയിച്ചി ഒഗാത മുഖ്യമന്ത്രിയെ അറിയിച്ചു.  കേരളത്തില്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 200 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കമ്പനിയുടെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

100  വർഷം പൂർത്തിയാക്കിയ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിനെ അഭിനന്ദിച്ച മുഖ്യമന്ത്രി, സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിജയകരമായ സംരംഭം എന്ന നിലയ്ക്ക് നിറ്റാ ജലാറ്റിന്‍ ഈ രംഗത്തെ മികച്ച മാതൃകയാണെന്ന് കന്പനി ചെയര്‍മാന്‍ കൂടിയായ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ്  ഹനീഷ് പറഞ്ഞു. കമ്പനി അധികൃതര്‍ വ്യവസായമന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ മേനോന്‍, ഡയറക്ടര്‍ ഡോ. ഷിന്യ താകഹാഷി, നിറ്റാ ജലാറ്റിന്‍ ഇന്ത്യ എന്നിവരും പങ്കെടുത്തു.

മരുന്നുനിര്‍മാണ വ്യവസായത്തിന് അനിവാര്യമായ ഘടകങ്ങളുടെ ഇന്ത്യയിലെ പ്രധാന നിര്‍മാതാക്കളാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ. കെഎസ്ഐഡിസിയുടെ പങ്കാളിത്തത്തോടെയുള്ള കമ്പനിക്ക് സംസ്ഥാനത്ത് കൊരട്ടിയിലും കാക്കനാടും അരൂരും ഫാക്ടറിയുണ്ട്.

നിറ്റാ ജലാറ്റിന്‍ ഇന്ത്യ 2023 മാർച്ചിലവസാനിച്ച സാന്പത്തിക വർഷത്തില്‍ 492.06 കോടി രൂപ വരുമാനവും 58. 77 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. നടപ്പുവർഷം ആദ്യ ക്വാർട്ടറില്‍ കന്പനിയുടെ വരുമാനം 118.65 കോടി രൂപയും അറ്റാദായം 24.5 കോടി രൂപയുമാണ്.

 കന്പനിയുടെ ഓഹരി വില ഓഗസ്റ്റ് നാലിന്  848.൮൦ രൂപയിലാണ് ക്ലോസ് ചെയ്തിത്ടുള്ളത്. ഒരു വർഷത്തെ കൂടിയ വില 970  രൂപയും കുറഞ്ഞ വില 155. 60 രൂപയുമാണ്.


Tags:    

Similar News