ഉയര്‍ന്ന പലിശയെ വെല്ലാന്‍ സബ്‌സിഡി വരുമോ? ബജറ്റില്‍ നിന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നത്

ഉയരുന്ന പലിശ നിരക്ക്, വസ്തുവിന്റെ വില, കോവിഡ് പ്രതിസന്ധി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ വായ്പാ പലിശയില്‍ 2.5 ശതമാനം വരെയാണ് വര്‍ധനയുണ്ടായിട്ടുണ്ട്. പണപ്പെരുപ്പത്തിനൊപ്പം ഇഎംഐ വര്‍ധിക്കുന്നത് വായ്പ എടുത്ത് വീട് വാങ്ങുന്നവരെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കും

Update: 2023-01-12 09:40 GMT


നമ്മള്‍ സുരക്ഷിതമായ ആസ്തിയായാണ് വീടിനെ പരിഗണിക്കാറ്. അതുകൊണ്ട് സ്വന്തമായൊരു വീട് എന്നതിന് സാമ്പത്തിക പരിഗണനകളില്‍ ഒന്നാം സ്ഥാനമുണ്ടാകും. എന്നാല്‍ ഇന്ന് വീട് സ്വന്തമാക്കുക എന്നുളളത് എളുപ്പമുള്ള കാര്യമല്ല. ഉയര്‍ന്ന വിലയും വായ്പകള്‍ക്കുള്ള വലിയ പലിശയും ഇത്തരം സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. അപ്പോള്‍ സ്വാഭാവികമായും പുതിയ വീടന്വേഷകര്‍ കുറയും. ഇതാകട്ടെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിന് വെല്ലുവിളിയുമാകുന്നു.

ഉയരുന്ന പലിശ നിരക്ക്, വസ്തുവിന്റെ വില, കോവിഡ് പ്രതിസന്ധി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ വായ്പാ പലിശയില്‍ 2.5 ശതമാനം വരെയാണ് വര്‍ധനയുണ്ടായിട്ടുണ്ട്. പണപ്പെരുപ്പത്തിനൊപ്പം ഇഎംഐ വര്‍ധിക്കുന്നത് വായ്പ എടുത്ത് വീട് വാങ്ങുന്നവരെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കും.

2020 ലെ പ്രതിസന്ധിക്കുശേഷം റിയല്‍ എസ്റ്റേറ്റ് മേഖല പതിയെ തിരിച്ചുവരവ് നടത്തുമ്പോള്‍ വരുന്ന ബജറ്റില്‍ കാര്യമായെന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ദീര്‍ഘകാലമായുള്ള പല ആവശ്യങ്ങളും ഇപ്പോഴും നടപ്പിലായിട്ടില്ല. എങ്കിലും 2023-24 ബജറ്റില്‍ ചില പ്രതീക്ഷകള്‍ ഈ മേഖലയ്ക്കുണ്ട്.

രാജ്യത്തെ ജിഡിപിയുടെ ഏഴ് ശതമാനത്തോളം സംഭവാന ചെയ്യുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയാണ്. അതിനൊപ്പം രാജ്യത്തെ തൊഴില്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ വലിയ മേഖലമാത്രമല്ല ഇത്. സിമെന്റ്, കമ്പനി, സ്റ്റീല്‍ എന്നിങ്ങനെ അനുബന്ധമായുള്ള 100 കണക്കിന് വ്യവസായങ്ങളും നിലനില്‍ക്കുന്നതും ഈ മേഖലയെ ആശ്രയിച്ചാണ്.

പലിശ സബ്‌സിഡി

ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് പലിശയ്ക്ക് സബ്സിഡി നല്‍കണമെന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ എക്കാലത്തെയും ആവശ്യമാണ്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഡിമാന്‍ഡ് ഉയരാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നികുതിയിലുള്ള ഇളവുകളാണ് ഈ മേഖലയുടെ നിരന്തരമായ ആവശ്യങ്ങളിലൊന്ന്. ഈ ബജറ്റില്‍ നികുതിയിളവുകളിലും റിയല്‍എസ്റ്റേറ്റ് മേഖല പ്രതീക്ഷവെയ്ക്കുന്നുണ്ട്.

ആദായനികുതി വകുപ്പിന്റെ സെക്ഷന്‍ 24 പ്രകാരം നിലവില്‍ ഭവന വായ്പ പലിശയ്ക്ക് ലഭിക്കുന്ന ഇളവിന്റെ പരിധി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല. നിലവില്‍ രണ്ട് ലക്ഷം രൂപയാണ് ആദായ നികുതിയുടെ ഈ വകുപ്പ് പ്രകാരം പലിശയില്‍ ലഭിക്കുന്ന ഇളവ്. ഇത് അഞ്ച് ലക്ഷമായി ഉയര്‍ത്തും എന്നാണ് പ്രതീക്ഷ. ഭവന വായ്പയുടെ പലിശ തിരിച്ചടവില്‍ അനുവദിച്ചിരിക്കുന്ന ആദായ നികുതി ഒഴിവ് പരിധിയില്‍ ഇത്തരത്തില്‍ 3 ലക്ഷം രൂപ വര്‍ധന വന്നാല്‍ അത് ഇടത്തട്ടുകാരുടെ ഡിസ്‌പോസിബ്ള്‍ ഇന്‍കത്തില്‍ വര്‍ധന വരുത്തുകയും ഹൗസിംഗ് മേഖലയ്ക്ക് ഗുണകരമാകുകയും ചെയ്യും. പണപ്പെരുപ്പവും, പലിശ നിരക്കുവര്‍ധനയും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇത് അഫോഡബിള്‍ വീടുകളുടെ ഡിമാന്‍ഡ് ഉയര്‍ത്തുമെന്നുള്ളതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

മൂലധനാദായ നികുതിയുടെ കാര്യത്തിലും ഇളവുണ്ടായേക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. ഇതും വീട് പോലുള്ള ആസ്തികളില്‍ ഹ്രസ്വ-ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കും.



Tags:    

Similar News