'ബെള്‍ത്തോ, പാറിക്കോ': കാസര്‍കോട് വൻതോതിൽ ക്രീം വില്‍പ്പന
യുഎഇയില്‍ അടക്കം നിരോധനം നേരിട്ട ക്രീമിന്റെ പല വകഭേദങ്ങളാണ് വിവിധ ലേബലുകളില്‍ വിപണിയിലെത്തുന്നത്
kasaragod whitening cream
ബെള്‍ത്തോ, പാറിക്കോ', കാസര്‍കോടന്‍ ഭാഷയില്‍ ഈയിടെ ഏറ്റവും പ്രചാരം
നേടിയ പരസ്യവാചകമാണിത്. ക്രീം തേച്ച് വെളുത്ത് വിലസിക്കോ എന്നാണ്
അര്‍ത്ഥം. വെളുക്കാനുള്ളതെന്ന പേരില്‍ കൂണ്‍ കണക്കെയാണ് കാസര്‍കോട്
കേന്ദ്രീകരിച്ച് ഫേസ് ക്രീം ഉല്‍പ്പാദനവും വില്‍പ്പനയും നടക്കുന്നത്.
ക്രീം തേക്കുന്നവര്‍ക്ക് ഒരു പ്രത്യേകതരം വെളുപ്പാണ് ലഭിക്കുന്നത്. എന്നാല്‍
ഇതിന്റെ നിര്‍മാണ ചേരുവയോ മറ്റോ വിശദമാക്കാതെയാണ് പല ക്രീമുകളും
വിപണിയിലെത്തുന്നത്. ക്രീം തേച്ചാല്‍ ദൂഷ്യഫലങ്ങള്‍ പലതുണ്ടാവുമെന്ന
മുന്നറിയിപ്പും പലരും നല്‍കുന്നുണ്ട്.
കടകള്‍ക്ക് പുറമെ, ഓണ്‍ലൈനിലും ഇത്തരം ഫേസ് ക്രീമുകളുടെ കച്ചവടം
സജീവമാണ്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഈയിടെ കാസര്‍കോട്
മൂന്ന് കടകളില്‍ ഡ്രഗ് ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തുകയും
ക്രീമുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വീര്യം കൂടിയ ചേരുവകള്‍
അടങ്ങിയ ക്രീമുകളാണ് പിടിച്ചെടുത്തതെന്നും ഇവ കോടതിയില്‍
ഹാജരാക്കുമെന്നും ഡ്രഗ് ഇന്റലിന്‍സ് ചീഫ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്‍
പറഞ്ഞു.
സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രിയമാണ് ഇത്തരം ക്രീമുകള്‍.
പാകിസ്താനില്‍ നിന്ന് നിര്‍മിക്കുന്ന ഫൈസ പോലുള്ള ക്രീമുകള്‍ യുഎഇയില്‍
നിരോധിച്ചിരുന്നു. ഇതിനു സമാനമായ ക്രീമുകളാണ് വിപണിയില്‍ ഇപ്പോള്‍
സജീവമായിരിക്കുന്നത്.
ആയിരം രൂപയ്ക്ക് മുകളില്‍ വരുന്ന ക്രീമുകള്‍ 40 ശതമാനം വരെ മാര്‍ജിനാണ്
നിര്‍മാതാക്കള്‍ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍
അനവധി ഫോളോവര്‍മാരുള്ളവരാണ് ക്രീമുകളുടെ പ്രധാന പ്രചാരകരും
വില്‍പ്പനക്കാരും.
