കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇ.ഡി. കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയും

പഹ്‌വ എന്ന ഏജന്റുമായി തമ്പിക്കുള്ള ബന്ധമാണ് കേസില്‍ പ്രധാനം

Update: 2023-12-28 11:25 GMT

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയുടെയും പേര് ഉള്‍പ്പെടുത്തി. എന്നാല്‍ പ്രതി ചേര്‍ത്തിട്ടില്ല.

എച്ച് എല്‍ പഹ്‌വ എന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് വഴി പ്രിയങ്കയും വാധ്‌രയും ഭൂമി വാങ്ങിയെന്നും ഇതേ ഏജന്റ് വഴി ഭൂമി എന്‍ ആര്‍ ഐ ബിസിനസുകാരനായ സി.സി. തമ്പിക്ക് വിറ്റെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പഹ്‌വ എന്ന ഏജന്റുമായി തമ്പിക്കുള്ള ബന്ധമാണ് കേസില്‍ പ്രധാനം.

തമ്പിയുമായി ഇരുവര്‍ക്കും ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്നും കുറ്റപത്രം പറയുന്നു.

10 വര്‍ഷത്തിലേറെ കാലമായി വാധ്‌രയെ അറിയാമെന്നു 2020 ജനുവരിയില്‍ അറസ്റ്റിലായപ്പോള്‍ തമ്പി ഇ.ഡി.യോടു വെളിപ്പെടുത്തിയിരുന്നു.

എച്ച് എല്‍ പഹ്‌വ എന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റിന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചിരുന്നെന്നും വാധ്‌രയുമായി നടത്തിയ ഭൂമി ഇടപാട് മുഴുവന്‍ തുക നല്‍കാതെ ഉള്ളതായിരുന്നുവെന്നും ഇ.ഡി. പറയുന്നു.

അതേ സമയം, പ്രിയങ്ക ഗാന്ധിയുടെ പേര് ഇ.ഡി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. പ്രിയങ്കയെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

Tags:    

Similar News