ചൈനയിലേക്ക് ചെമ്മീന്‍ കയറ്റുമതി വര്‍ധിച്ചു; സമുദ്രോല്‍പ്പന്നമേഖലക്ക് ആശ്വാസം

ചൈനീസ് ഇറക്കുമതിക്കാര്‍ മുന്‍കൂര്‍ കരാറുകള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

Update: 2025-09-24 09:29 GMT

ചൈനയിലേക്ക് ഇന്ത്യ ചെമ്മീന്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മറ്റ് വിപണികള്‍ക്കായി മേഖല ശ്രമിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ വിതരണക്കാരെ ചൈനയിലേക്കും മറ്റ് ഏഷ്യന്‍ വിപണികളിലേക്കും പുതിയ അവസരം തേടാനൊരുങ്ങിയത്.

ആഭ്യന്തര ആവശ്യകതയുടെ പിന്‍ബലത്തില്‍ ചൈനീസ് ഇറക്കുമതിക്കാര്‍ മുന്‍കൂര്‍ കരാറുകള്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇത് ഇന്ത്യന്‍  സമുദ്രോത്പന്നങ്ങള്‍ക്ക് അതിവേഗം വളരുന്ന ഒരു ലക്ഷ്യസ്ഥാനമാക്കി ചൈനയെ മാറ്റുന്നു.

യുഎസിനുശേഷം ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ചൈന.സമീപഭാവിയില്‍ ഇന്ത്യന്‍ ചെമ്മീനിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി അവര്‍ മാറാന്‍ സാധ്യതയുണ്ട്.

ഡ്യൂട്ടി ഫ്രീ വിപണികളില്‍ വിതരണം ചെയ്യുന്നതിനായി ചൈനീസ് സംസ്‌കരണ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നു, ഇത് ഇന്ത്യയുടെ കയറ്റുമതി അളവ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ഇപ്പോള്‍ യുഎസിനപ്പുറം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ബെയ്ജിംഗിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുകയും യൂറോപ്പ്, യുഎഇ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് വിപണികളിലെ സാധ്യത അന്വേഷിക്കുകയും ചെയ്യുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.39 ബില്യണ്‍ ഡോളറിന്റെ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. അതില്‍ 2.68 ബില്യണ്‍ ഡോളര്‍ യുഎസിലേക്കാണ് പോയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ യുഎസിന്റെ വിഹിതം 2.50 ബില്യണ്‍ ഡോളറായിരുന്നു. 

Tags:    

Similar News