ലോകത്തിന് വീണ്ടും ഇന്ത്യയുടെ 'മധുരം'; കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്നു
പഞ്ചാസാരയുടെ കയറ്റുമതി ഉയർത്തുന്നു. പഞ്ചസാര സിറപ്പിൻ്റെ തീരുവ കുറച്ചു.
2025-26 വർഷത്തിൽ പഞ്ചസാര കയറ്റുമതി ഉയർത്താനൊരുങ്ങി സർക്കാർ. 15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്ക് സർക്കാർ അനുമതി നൽകുന്നു. പഞ്ചസാര സിറപ്പിനുള്ള തീരുവയും ഒഴിവാക്കി. കരിമ്പ് കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നീക്കം. രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം ആഭ്യന്തര ഡിമാൻഡിനേക്കാൾ കൂടാൻ സാധ്യതയുള്ളതിനാലാണ് കയറ്റുമതി ചെയ്യാനുള്ള തീരുമാനം.ഇത് മിച്ച സ്റ്റോക്കിലേക്ക് നയിക്കും. കയറ്റുമതി വിഹിതം വ്യവസായ അഭ്യർത്ഥനകളേക്കാൾ കുറവാണ്.
ഒക്ടോബർ മുതലുള്ള സീസണിൽ15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ കരിമ്പ് കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് പഞ്ചസാര സിറപ്പിൻ്റെയും തീരുവ കുറച്ചത്.
സെപ്റ്റംബറിൽ അവസാനിച്ച 2024-25 സീസണിൽ ഇന്ത്യ ഏകദേശം 8,00,000 ടൺ പഞ്ചസാര കയറ്റുമതി ചെയ്തു. എഥനോൾ നിർമാണം പ്രതീക്ഷിച്ച് ഉൽപാദിപ്പിച്ച പഞ്ചസാര അധികം വന്നതും സ്റ്റോക്ക് അധികരിക്കാൻ കാരണമായി. ഇതാണ് കയറ്റുമതി ഉയർത്താനുള്ല തീരുമാനത്തിന് പിന്നിൽ.2025-26 ലെ പഞ്ചസാര ഉൽപാദനം 34 മെട്രിക് ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, വാർഷിക ആഭ്യന്തര ആവശ്യം 28.5 മെട്രിക് ടണ്ണാണ്.
