കനത്തമഴ, ആലിപ്പഴവര്‍ഷം; പഞ്ചാബില്‍ കൃഷിനാശം

  • ശക്തമായ കാറ്റിലും മഴയിലും ആലിപ്പഴവര്‍ഷത്തിലും ഭട്ടിന്‍ഡ, ലുധിയാന, പട്യാല, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷിനാശം
  • പഞ്ചാബിലും ഹരിയാനയിലും ഏപ്രില്‍ ഒന്നുമുതലാണ് ഗോതമ്പ് സീസണ്‍ ആരംഭിക്കുന്നത്
  • കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തം

Update: 2024-03-31 07:54 GMT

ശനിയാഴ്ച പഞ്ചാബിന്റെ പല ഭാഗങ്ങളിലും മഴ പെയ്തതോടെ, സീസണല്ലാത്ത മഴ തങ്ങളുടെ കൃഷിക്ക് നാശമുണ്ടാക്കുമെന്ന് ഗോതമ്പ് കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു. പഞ്ചാബിലെ ഭട്ടിന്‍ഡ, ഫാസില്‍ക, ലുധിയാന, പട്യാല, അമൃത്സര്‍, പത്താന്‍കോട്ട് എന്നിവയുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും ഉണ്ടായി.

ഗോതമ്പ് വിളവെടുപ്പിന് പാകമായ സമയത്താണ് ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തത്. പഞ്ചാബിലും ഹരിയാനയിലും ഏപ്രില്‍ ഒന്നിന് ഗോതമ്പ് സംഭരണ സീസണ്‍ ആരംഭിക്കുന്നു.

മഴയും ശക്തമായ കാറ്റും കാരണം തങ്ങളുടെ വിളകള്‍ നിലംപൊത്തിയതായും ഇത് വിളവെടുപ്പിനെ ബാധിക്കുമെന്നും നിരവധി കര്‍ഷകരും പറഞ്ഞു. അതിനിടെ, മഴയിലും ആലിപ്പഴ വര്‍ഷത്തിലും ഉണ്ടായ കൃഷിനാശം വിലയിരുത്താന്‍ ശിരോമണി അകാലിദള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോട് ആവശ്യപ്പെട്ടു.

മഴയും ആലിപ്പഴവര്‍ഷവും സംസ്ഥാനത്തെ മാള്‍വ മേഖലയില്‍ വന്‍തോതിലുള്ള ഗോതമ്പ് വിളയെ നശിപ്പിച്ചു. കുറച്ച് കാലം മുമ്പ് ആലിപ്പഴവര്‍ഷത്തെ നേരിട്ട കര്‍ഷകര്‍ക്ക് ഇത് ഇരട്ട പ്രഹരമാണ്. കര്‍ഷകര്‍ക്ക് ഇടക്കാല നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് എസ്എഡി മേധാവി സുഖ്ബീര്‍ സിംഗ് ബാദല്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു മാസത്തിനിടെ രണ്ടാമത്തെ ആലിപ്പഴ വര്‍ഷമാണ് മാള്‍വ മേഖലയില്‍ ഉണ്ടായത്. സംസ്ഥാനത്തെ വിശാലമായ പ്രദേശങ്ങളില്‍ ഗോതമ്പ് വിളകള്‍ നശിച്ചതായി ഭട്ടിന്‍ഡ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. നേരത്തെ ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഇടക്കാല നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News