ഏവിയേഷന്‍ രംഗത്ത് പടന്‍ന്ന് പന്തലിക്കാന്‍ അദാനി ഗ്രൂപ്പ്

  • സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ പദ്ധതിയില്ല.
  • 2021ല്‍ ജിവികെ ഗ്രൂപ്പില്‍ നിന്നാണ് മുംബൈ വിമാനത്താവളം ഏറ്റെടുത്തത്.
  • 10 വര്‍ഷത്തിനുള്ളില്‍ ഏഴ് വിമാനത്താവളങ്ങളില്‍ 60,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി

Update: 2024-03-12 08:52 GMT

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും മുംബൈ വിമാനത്താവളത്തിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ ലേലത്തില്‍ വച്ചേക്കാവുന്ന വിമാനത്താവള്‍ ലേലത്തിലെടുക്കാനുള്ള പദ്ധതിയിലാണ് അദാനി ഗ്രൂപ്പ്. അതേസമയം ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നില്ല. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള കുറഞ്ഞ വരുമാനമാണ് ഇതിന് കാരണം.

മുംബൈക്ക് പുറമേ അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ നിലവില്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. 2021ല്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുത്ത മുംബൈ ഒഴികെ, 2020 നും 2021 നും ഇടയില്‍ മറ്റ് ആറ് വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേക്ക് നവീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം ഗ്രൂപ്പ് നേടിയിട്ടുണ്ട്.

2021 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ (എന്‍എംപി) പ്രകാരം, മൊത്തം 25 എഎഐ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനും ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എയര്‍പോര്‍ട്ട് കമ്പനികളിലെ എഎഐയുടെ ഓഹരികള്‍ വില്‍ക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇവ ലേലം വിളിക്കാനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എയര്‍പോര്‍ട്ട് ബിസിനസില്‍ 60,000 കോടി രൂപ നിക്ഷേപിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നതായി അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News