പൈലറ്റുമാർക്ക് ചാകര വരുന്നു?, വിമാന ഓര്‍ഡര്‍ അനുസരിച്ച് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി വരിക 6500 പേരെ

Update: 2023-02-17 07:03 GMT


എയർ ബസ്, ബോയിങ് എന്നിവരിൽ നിന്ന് 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലേർപ്പെട്ട എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പ്രവർത്തിക്കുന്നതിന് 6500 ലധികം പൈലറ്റുമാരെ നിയമിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. 370 വിമാനങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ഉൾപ്പെടെ മൊത്തം 840 വിമാനങ്ങൾ സ്വന്തമാക്കാൻ എയർലൈൻ ഓർഡറുകൾ നൽകിയിട്ടുണ്ട്. ഏതൊരു എയർലൈൻസിന്റെയും ഏറ്റവും വലിയ വിമാന ഓർഡറുകളിൽ ഒന്നാണിത്.

നിലവിൽ എയർ ഇന്ത്യയ്ക്ക് ഏകദേശം 1,600 പൈലറ്റുമാരാണ് ഉള്ളത്. എന്നാൽ മതിയായ പൈലറ്റുമാരുടെ കുറവ് മൂലം ദൈർഘ്യമേറിയ വിമാന യാത്രകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എയർ ലൈനിന്റെ അനുബന്ധ സ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയ്ക്ക് 54 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഏകദേശം 850 പൈലറ്റുകളുണ്ട്. സംയുക്ത സംരംഭമായ വിസ്താരക്ക് 600 ലധികം പൈലറ്റുമാരാണുള്ളത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയ്‌ക്ക് 220 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ മൂവായിരത്തിലധികം പൈലറ്റുമാരുണ്ട്.

ദീർഘ ദൂര റൂട്ടുകൾക്കോ നീണ്ടു നിൽക്കുന്ന ഫ്ലൈറ്റുകൾക്കാണ് എ 350 വാങ്ങുന്നത്. അതിനാൽ ഓരോ വിമാനത്തിനും 30 പൈലറ്റുമാർ, 15 കമാൻഡർമാർ, 15 ഓഫീസർമാർ എന്നിങ്ങനെ ആവശ്യമായി വരും. അതിനാൽ എ 350 കളിൽ ഏകദേശം 1200 പൈലറ്റുമാരെ ആവശ്യമായി വരുമെന്നാണ് ലഭിക്കുന്ന വിവരം.

ബോയിങ് 777 ന് 26 പൈലറ്റുമാരാണ് വേണ്ടത്. ഇത്തരത്തിൽ 10 വിമാനങ്ങൾക്ക് 260 പൈലറ്റുമാരെയും, 20 ബോയിങ് 787 വിമാനങ്ങൾക്ക് 400 പൈലറ്റുമാരെയും നിയമിക്കേണ്ടതെയായിട്ടുണ്ട്.

കൂടാതെ 30 ബോയിങ് വിമാനങ്ങൾക്ക് ആകെ 660 പൈലറ്റുമാരെയും നിയമിക്കും. എയർബസ് എ320 ഫാമിലി ബോയിംഗ് 737 മാക്‌സ് വിമാനത്തിന് ശരാശരി 12 പൈലറ്റുമാർ ആവശ്യമാണ്, അതായത് 400 വിമാനങ്ങളുടെ പ്രവർത്തനത്തിന് 4,800 പൈലറ്റുമാരിൽ കുറയാതെ കമ്പനിക്ക് നിയമിക്കേണ്ടതായി വരുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.


Tags:    

Similar News