500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ, ലക്ഷ്യം യൂറോപ്യന്‍ മേഖല

  • ബോയിംഗും എയര്‍ബസും തന്നെയാകും ഇന്‍ഡിഗോയ്ക്കും വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക.

Update: 2023-02-18 08:05 GMT

ബോയിംഗും എയര്‍ബസുമായും വിമാനം വാങ്ങുന്നത് സംബന്ധിച്ച് ധാരണയായയെന്ന് എയര്‍ ഇന്ത്യ അറിയിപ്പിറക്കി ദിവസങ്ങള്‍ക്കകം കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുമെന്നറിയിച്ച് ഇന്‍ഡിഗോയും. യൂറോപ്പിലുള്‍പ്പടെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ധാരണയായെന്നും ഇത് പ്രകാരം 500 വിമാനങ്ങളാണ് വാങ്ങുകയെന്നും ഇന്‍ഡിയോ അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ബോയിംഗും എയര്‍ബസും തന്നെയാകും ഇന്‍ഡിഗോയ്ക്കും വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക. യുകെ, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പുത്തന്‍ സര്‍വീസുകള്‍ ആരംഭിക്കുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം.

840 വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ബസും ബോയിംഗുമായി കരാറായെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 370 വിമാനങ്ങള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്. എയര്‍ബസില്‍ നിന്നും 250 എണ്ണം, ബോയിംഗില്‍ നിന്നും 220 എണ്ണം എന്ന കണക്കില്‍ ആകെ 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്.

എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാര്‍ വഴി യുഎസില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാറാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വിമാന ഓര്‍ഡറാണിത്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാന ഓര്‍ഡര്‍ നല്‍കുന്നത്.

വാങ്ങുന്നതില്‍ 40 എണ്ണം എ350 വിമാനങ്ങളാണ്. 16 മണിക്കൂറിലേറെ പറക്കുന്ന റൂട്ടിലാകും ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഈ ട്വിന്‍ എന്‍ജിന്‍ ജെറ്റ് വിമാനം രണ്ടു വകഭേദങ്ങളിലാണ് വരുന്നത്. എ350900 മോഡല്‍ 350 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ്. എ3501000ന് 410 യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കും. എ320 നിയോ നാരോബോഡി എയര്‍ക്രാഫ്റ്റ് ആണ് ബാക്കി 210 എണ്ണം. 194 യാത്രക്കാരെ വഹിക്കാന്‍ ഈ വിമാനത്തിനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News