ആർബിഐയിൽ സ്വർണത്തിളക്കം ; കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണം

ആർബിഐയുടെ കൈവശമുള്ള സ്വർണ നിക്ഷേപം ഉയർന്നു

Update: 2025-10-23 07:07 GMT

ഇന്ത്യയുടെ കൈവശമുള്ള സ്വർണത്തിൻ്റെ മൂല്യം 8.3 ലക്ഷം കോടി രൂപയായി ഉയർന്നു. സെപ്റ്റംബറോടെ ആർ‌ബി‌ഐയുടെ കൈവശമുള്ള സ്വർണ്ണ ശേഖരം 880 മെട്രിക് ടൺ കവിഞ്ഞു. ആർ‌ബി‌ഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2025 സെപ്റ്റംബർ 26വരെ കൈവശമുള്ള സ്വർണത്തിൻ്റെ മൂല്യമാണിത്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ 880 മെട്രിക് ടണ്ണായി സ്വർണ നിക്ഷേപം ഉയർന്നത് ശ്രദ്ധേയമാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തും ഒരു സുപ്രധാന നേട്ടമാണ്.

നിക്ഷേപം ഉയർത്തി കൂടുതൽ ബാങ്കുകൾ

സെപ്റ്റംബർ അവസാന ആഴ്ചയിൽ കേന്ദ്ര ബാങ്ക് 0.2 മെട്രിക് ടൺ സ്വർണം കൂടി വാങ്ങിയിരുന്നു. ആഗോളതലത്തിൽ വർധിച്ചുവരുന്ന അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് കൂടുതൽ നേട്ടം നൽകുന്നു. സ്വർണ്ണത്തിന്റെ ഡിമാൻഡും സമീപകാലങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. 2024-25 അവസാനത്തോടെ 879.58 മെട്രിക് ടൺ സ്വർണമായിരന്നു ആർബിഐ കൈവശം വെച്ചിരുന്നത്.

2024-25 ൽ മാത്രം ആർ‌ബി‌ഐ 54.13 മെട്രിക് ടൺ സ്വർണ്ണമാണ് വാങ്ങിയത്. സെൻട്രൽ ബാങ്കുകളും നിക്ഷേപകരും ഒരു ആസ്തിയായി സ്വർണ്ണത്തെ സമീപിച്ച് തുടങ്ങിയതും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഉയരാൻ കാരണമായിട്ടുണ്ട്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിൽ 166 ടൺ സ്വർണ്ണമാണ് അധികമായി ചേർത്തത്. ഇത് ഡിമാൻഡ് കൂടുതൽ വർധിപ്പിച്ചു.

Tags:    

Similar News