കുരുമുളക് ഇറക്കുമതി കൂടുന്നു, കയറ്റുമതിയില്‍ തിളങ്ങി ഏലം

  • ഏഷ്യന്‍ റബര്‍ വിപണികളില്‍ ഷീറ്റ് വിലയില്‍ ഇന്ന് കാര്യമായ വ്യതിയാനമില്ല

Update: 2023-03-08 11:30 GMT

 ഇറക്കുമതി കുരുമുളക് ഒരു വശത്ത് കര്‍ഷകര്‍ക്ക് കനത്ത ഭീഷണി ഉയര്‍ത്തുമ്പോള്‍ മറുവശത്ത് ഇത് ഉത്പാദകന് താങ്ങും പകരുന്നു. വിയറ്റ്നാം-ബ്രസീലിയന്‍ ഇറക്കുമതി കുരുമുളകിന് വീര്യം കുറഞ്ഞതിനാല്‍ നാടന്‍ കുരുമുളകുമായി കലര്‍ത്തി വില്‍പ്പനയ്ക്ക് സജ്ജമാക്കാനുള്ള തന്ത്രത്തിലാണ് ഒരു വിഭാഗം. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ണാകടത്തില്‍ നിന്നുള്ള വാങ്ങലുകാര്‍ കുരുമുളക് ശേഖരിക്കുന്നുണ്ട്. സ്റ്റോക്കുള്ള കുരുമുളക് വിപണിയില്‍ ഇറക്കാന്‍ കര്‍ഷകരും ഉത്സാഹിച്ചു.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ താല്‍ക്കാലികമായി രംഗത്ത് നിന്ന് അകന്നെങ്കിലും ഉത്സാവാഘോഷങ്ങള്‍ കഴിയുന്നതോടെ അവര്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സുഗന്ധവ്യഞ്നജന വ്യാപാരികള്‍. ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 509 രൂപയില്‍ വിപണനം നടന്നു.

കയറ്റുമതി പ്രതീക്ഷയോടെ ഏലം

തേക്കടിയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരുടെ സാന്നിധ്യം നിറഞ്ഞു നിന്നു. അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യകത അല്‍പ്പം കുറവായിരുന്നു. ഹോളി ആഘോഷ ലഹരിയിലേയ്ക്ക് ഉത്തരേന്ത്യ തിരിഞ്ഞത് ശരാശരി ഇനങ്ങളെ ചെറിയ അളവില്‍ ബാധിച്ചു. 47,600 കിലോഗ്രാം ഏലക്ക ലേലത്തിന് എത്തിയതില്‍ 43,872കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 2245 ശരാശരി ഇനങ്ങള്‍ 1484 കിലോയും വിറ്റഴിഞ്ഞു. വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ ചുരുക്കം ചില ഏലക്ക തോട്ടങ്ങളില്‍ ജലസേചനത്തിന് കര്‍ഷകര്‍ ഉത്സാഹിച്ചു.

ഹോളിയില്‍ നിറം മങ്ങി റബര്‍

ഏഷ്യന്‍ റബര്‍ വിപണികളില്‍ ഷീറ്റ് വിലയില്‍ ഇന്ന് കാര്യമായ വ്യതിയാനമില്ല, അതേ സമയം അവധി വ്യാപാരത്തില്‍ ഇടപാടുകാര്‍ വില്‍പ്പനയ്ക്ക് നീക്കം നടത്തിയത് വിലക്കയറ്റത്തിന് തടസമായി. കൊച്ചിയിലും കോട്ടയത്തും റബര്‍ വരവ് നാമമാത്രമാണ്, ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ ഒരു രൂപ കുറച്ച് 144 ന് ക്വട്ടേഷന്‍ ഇറക്കി. എന്നാല്‍ ഈ നിരക്കില്‍ ചരക്ക് ഇറക്കാന്‍ മദ്ധ്യകേരളത്തിലെ കര്‍ഷകര്‍ ഉത്സാഹം കാണിച്ചില്ല. റബര്‍ വെട്ട് നിലച്ചതിനാല്‍ നിരക്ക് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകള്‍.


Full View


Tags:    

Similar News