രണ്ട് വര്‍ഷം നല്‍കിയത് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ; മന്ത്രി വീണ ജോര്‍ജ്

  • എംപാനല്‍ ചെയ്യപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും ഈ സേവനം ലഭ്യമാണ്

Update: 2023-05-22 05:45 GMT

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിവഴി ഗുണഭോക്താക്കളായത് 12,22,241 പേര്‍. ഏതാണ്ട് 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഇക്കാലയഴലില്‍ നല്‍കിയതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സയുടെ ഭാഗമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെ നല്‍കിയ സൗജന്യ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരം സംസ്ഥാനത്ത് മണിക്കൂറില്‍ 180 ഓളം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്നു. മിനിറ്റില്‍ മൂന്ന് രോഗികള്‍ എന്ന ക്രമത്തില്‍ പദ്ധതിയില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അര്‍ഹരായ കുടുംബത്തിന് ഒരു വര്‍ഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നേടാനാകും. എംപാനല്‍ ചെയ്യപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും ഈ സേവനം ലഭ്യമാണ്.

2019-20ല്‍ പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രികളുടെ എണ്ണം 404 ആയിരുന്നു. എന്നാല്‍ ഇപ്പോളത് 761 ആയി വര്‍ധിച്ചിട്ടുണ്ട്. 2021-22-ല്‍ 5,76,955 ഗുണഭോക്താക്കള്‍ക്കും, ഈ സാമ്പത്തിക വര്‍ഷം 6,45,286 ഗുണഭോക്താക്കള്‍ക്കും ഈ പദ്ധതിയിലൂടെ സൗജന്യ ചികിത്സാ സഹായം നല്‍കാനായിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്നും, 2021-22 സാമ്പത്തിക വര്‍ഷം 1400 കോടിയുടേയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കിയെന്നും ഈ ഇനത്തില്‍ കേന്ദ്ര വിഹിതമായി പ്രതിവര്‍ഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹികുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ 21.5 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് 60:40 അനുപാതത്തില്‍ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതില്‍ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയില്‍ കണക്കാക്കി അതിന്റെ 60 ശതമാനമായ 631.2 രൂപ നിരക്കില്‍ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സാ ചെലവിന്റെ 90 ശതമാനത്തോളം സംസ്ഥാന സര്‍ക്കാരാണ് നിര്‍ഹിക്കുന്നതന്നൊണ് കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തിന് താഴെ ആണെങ്കില്‍ എപിഎല്‍, ബിപിഎല്‍ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സൗജന്യ ചികിത്സ നല്‍കി വരുന്നുണ്ട്.

Tags:    

Similar News