നെല്ല് സംഭരണ തുക വിതരണം പുരോഗമിക്കുന്നതായി ഭക്ഷ്യ വകുപ്പ്

  • സംശയ നിവാരണത്തിനായി കര്‍ഷകര്‍ക്ക് കൊച്ചിയിലെ സപ്ലൈകോ ഓഫീസില്‍ ബന്ധപ്പെടാം

Update: 2023-07-03 06:15 GMT

2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക വിതരണം പുരോഗമിക്കുന്നു. 2,49,264 കര്‍ഷകരില്‍ നിന്നായി 7.30 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഈ സീസണില്‍ ഇതുവരെ സംഭരിച്ചത്. 2060 കോടി രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. മാര്‍ച്ച് 28 വരെ പേ ഓര്‍ഡര്‍ നല്‍കിയ കര്‍ഷകര്‍ക്ക് 740.38 കോടി രൂപ സപ്ലൈകോ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പിആര്‍എസ് വായ്പയായും ആകെ 934.57 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2023 മാര്‍ച്ച് 29 മുതല്‍ മെയ് 16 വരെ പേ ഓര്‍ഡര്‍ നല്കിയ കര്‍ഷകര്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയടങ്ങുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നും അനുവദിച്ച 700 കോടി രൂപയുടെ വായ്പയില്‍ നിന്ന് തുക വിതരണം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. ജൂണ്‍ 30 വരെ 487.97 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് പൂര്‍ണമായും കൊടുത്തു തീര്‍ക്കുന്നതിന് 425.43 കോടി രൂപ കൂടി ആവശ്യമായി വരും. തുക കണ്ടെത്തുന്നതിന് ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഏപ്രില്‍ മുതല്‍ ജൂണ്‍ 23 വരെ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 437.77 കോടി രൂപ വിതരണം ചെയ്തതായി സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. നെല്ല് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി 700 കോടി രൂപയാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഇക്കാലയളവില്‍ വായ്പയെടുത്തതെന്നും ഇതില്‍ നിന്ന് 437.77 കോടി രൂപ വിതരണം ചെയ്തായും കഴിഞ്ഞ മാസം മന്ത്രി വ്യക്തമാക്കിയിരുന്നു.

2,48,530 കര്‍ഷകരില്‍ നിന്ന് 7.28 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 2022-23 വര്‍ഷത്തില്‍ സര്‍ക്കാര്‍ സംഭരിച്ചത്. ഇതില്‍ കര്‍ഷകര്‍ക്ക് 2053 കോടി രൂപ നല്‍കാനുള്ളതില്‍ 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ പിആര്‍എസ് മുഖേനയും കേരള ബാങ്ക് മുഖേനയുമായി ആകെ 934.57 കോടി രൂപ മാര്‍ച്ച് 30 വരെ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെയാണ് ഏപ്രിലിന് ശേഷം 437.77 കോടി രൂപ നല്‍കിയത്.

ജൂണ്‍ പകുതിയിലെ കണക്കുകള്‍ പ്രകാരം കണ്‍സോര്‍ഷ്യം ബാങ്കുകളായ കാനറ ബാങ്ക് 144.5 കോടി രൂപയും, ഫെഡറല്‍ ബാങ്ക് 56.16 കോടി രൂപയും, എസ് ബി ഐ 22.7 കോടി രൂപയും നല്‍കിക്കഴിഞ്ഞു.

സംശയ നിവാരണത്തിനായി കര്‍ഷകര്‍ക്ക് കൊച്ചിയിലെ സപ്ലൈകോ ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കര്‍ഷകര്‍ക്ക് 0484 2207923 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News