ഇന്ത്യ- ഇസ്രയേൽ വ്യാപാരം കുതിക്കും; സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യമാകുന്നു
ടേംസ് ഓഫ് റഫറന്‍സില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു
സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനുപ്രത്യേക കരാറിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. തീരുവ മൂലമുള്ള തടസ്സങ്ങള്‍ ഒഴിവാക്കി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം, നിക്ഷേപ സൗകര്യം, കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ ഇനി ലളിതമാകും. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും, സേവന മേഖലയിലെ വ്യാപാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്യും.
' ടിഒആർ (ടേംസ് ഓഫ് റഫറൻസ്) ഒപ്പുവച്ചതായും ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള തീയതികള്‍ ഉടന്‍ തന്നെ അന്തിമമാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള 60 അംഗ ബിസിനസ് പ്രതിനിധി സംഘത്തെ ഗോയലാണ് നയിക്കുന്നത്.ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം നേതാക്കളെയും ബിസിനസുകളെയും കാണും.
അതേസമയം പാല്‍, അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ മേഖലകളില്‍ വിപണി പ്രവേശനം തേടില്ലെന്ന് ഇസ്രയേല്‍ പക്ഷം അറിയിച്ചിട്ടുണ്ടെന്ന് ഗോയല്‍ പറഞ്ഞു.
കൂടാതെ മെട്രോ പദ്ധതിക്ക് ഇസ്രയേല്‍ പ്രീ-ക്വാളിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. 50 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയിൽ ഇന്ത്യന്‍ കമ്പനികള്‍ക്കും പങ്കെടുക്കാനാകും.ഇന്ത്യയും ഇസ്രയേലും നേരത്തെ സമാനമായ ഒരു കരാറില്‍ ഏര്‍പ്പെടുകയും എട്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.2024-25 കാലയളവില്‍, ഇസ്രയേലിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 52 ശതമാനം കുറഞ്ഞ് 2.14 ബില്യണ്‍ ഡോളറായി. 2023-24 ലെ 4.52 ബില്യണ്‍ ഡോളറില്‍ നിന്ന് ഇറക്കുമതിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26.2 ശതമാനം കുറഞ്ഞ് 1.48 ബില്യണ്‍ ഡോളറായി.
ഏഷ്യയിലെ ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഉഭയകക്ഷി വ്യാപാരത്തില്‍ പ്രധാനമായും വജ്രങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ മുന്‍നിരയിലുണ്ട്. എങ്കിലും, ഇലക്ട്രോണിക് യന്ത്രങ്ങള്‍, ഹൈടെക് ഉല്‍പ്പന്നങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലെ വ്യാപാരത്തില്‍ സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള പ്രധാന കയറ്റുമതിയില്‍ മുത്തുകളും വിലയേറിയ കല്ലുകളും, ഓട്ടോമോട്ടീവ് ഡീസല്‍, രാസ, ധാതു ഉല്‍പ്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, വൈദ്യുത ഉപകരണങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, അടിസ്ഥാന ലോഹങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും ഒരു ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഒപ്പുവച്ചു. അതനുസരിച്ച് ഇസ്രയേലി നിക്ഷേപകര്‍ക്കുള്ള പ്രാദേശിക പരിഹാരങ്ങള്‍ക്കുള്ള കാലാവധി ഇന്ത്യ മുമ്പത്തെ അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചു.2000 ഏപ്രിലിനും 2025 ജൂണിനും ഇടയില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയ്ക്ക് 337.77 ദശലക്ഷം യുഎസ് ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു.
