വ്യാപാര കരാറുകളിലൂടെ ഇന്ത്യ വാജിജ്യ തടസ്സങ്ങള്‍ ഒഴിവാക്കും: ഗോയല്‍

യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Update: 2025-11-14 12:25 GMT

സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ ഇന്ത്യ വ്യാപാര തടസ്സങ്ങള്‍ ഒഴിവാക്കുമെന്ന് പീയുഷ് ഗോയല്‍. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും വിശദീകരണം.

ഇന്ത്യന്‍ ബിസിനസ് ലോകത്തിനും സ്റ്റോക്ക് മാര്‍ക്കറ്റിനും പുതിയ ഊര്‍ജ്ജം നല്‍കുന്ന വിവരങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയത്. നിലവില്‍ നേരിടുന്ന കയറ്റുമതി പ്രതിസന്ധി നീക്കുന്നതിനാണ് സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ യുഎഇ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ എന്നിവയുമായി വിജയകരമായി കരാറുകള്‍ നടപ്പിലാക്കി. കൂടാതെ ന്യൂസിലാന്‍ഡ്, ഒമാന്‍, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ലോക സമ്പദ് ശക്തിയായ അമേരിക്കയുമായുള്ള കരാര്‍ ദേശീയ താല്‍പര്യങ്ങള്‍ അനുസരിച്ചായിരിക്കും. അതിനാലാണ് ചര്‍ച്ച നീണ്ടുപോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാറുകള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ രാജ്യങ്ങളില്‍ കുറഞ്ഞ തീരുവയില്‍ പ്രവേശനം ലഭിക്കും. ഇത് കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ കമ്പനികളുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനും സഹായിക്കും.

ഫാര്‍മ, ടെക്സ്റ്റൈല്‍സ്, ഐടി, ഓട്ടോ സെക്ടര്‍ മേഖലകള്‍ക്കായിരിക്കും കൂടുതല്‍ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ കരാറുകള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും, അത് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 

Tags:    

Similar News