ശേഷിയും സുരക്ഷയും വര്‍ധിപ്പിക്കാന്‍ റെയില്‍വേ

  • അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 10,000 എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ നിര്‍മ്മിക്കും
  • അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ നിയമനം മൂന്നിരട്ടിയാക്കും

Update: 2024-07-16 05:02 GMT

റെയില്‍വേ ബജറ്റ് റെയില്‍വേ ശൃംഖലയുടെ സുരക്ഷയ്ക്കും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സൂചന. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 10,000 എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ ദേശീയ ട്രാന്‍സ്‌പോര്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ കോച്ചുകളിലെ തിരക്ക്, സമീപകാല ഗുരുതരമായ അപകടങ്ങള്‍ എന്നിവയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം നേരിട്ടതിന് ശേഷം, നെറ്റ്വര്‍ക്ക് വര്‍ധിപ്പിച്ചും തിരക്ക് കുറച്ചും പ്രവര്‍ത്തന അപകടങ്ങള്‍ ഒഴിവാക്കിയും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി ഗണ്യമായ ഫണ്ട് അനുവദിക്കാന്‍ മന്ത്രാലയം ശ്രമിക്കും.

11 ലക്ഷം കോടി രൂപയുടെ റെയില്‍ ഇടനാഴികള്‍ സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇത് വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികളാണ്. നടപ്പുസാമ്പത്തിക വര്‍ഷം 50 അമൃത് ഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാരുടെ കുറവുമൂലം ട്രെയിന്‍ ജീവനക്കാരുടെ സമ്മര്‍ദ്ദം ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന്, ഈ വര്‍ഷം അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ നിയമനം മൂന്നിരട്ടിയാക്കുമെന്ന് റെയില്‍വേ മ്ന്ത്രാലയം പ്രഖ്യാപിച്ചു.

അതേസമയം, റെയില്‍വേയുടെ മൂലധനച്ചെലവിന്റെ ആക്കം തുടരുമെന്ന് റെയില്‍വേ വ്യവസായം പ്രതീക്ഷിക്കുന്നു.

മെട്രോ ശൃംഖല, നമോ ഭാരത് ഇടനാഴികള്‍, വന്ദേ ഭാരത് ട്രെയിനുകള്‍, അതിവേഗ ഇടനാഴികള്‍, സാമ്പത്തിക ഇടനാഴികള്‍ എന്നിവയുടെ വിപുലീകരണത്തിന് ബജറ്റ് മൂലധനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷാ നവീകരണങ്ങളില്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രദ്ധ, പ്രത്യേകിച്ച് ട്രെയിന്‍ സംരക്ഷണ സംവിധാനങ്ങളുടെ നെറ്റ്വര്‍ക്ക് വൈഡ് നടപ്പാക്കല്‍, അറ്റകുറ്റപ്പണികളുടെ യന്ത്രവല്‍ക്കരണം, യാത്രക്കാരുടെ സൗകര്യങ്ങളുടെ നവീകരണം എന്നിവ സ്വാഗതാര്‍ഹമാണെന്ന് വിവിധ മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള സാങ്കേതികവിദ്യ, സേവനങ്ങള്‍, റെയില്‍ കാറുകള്‍, ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതിയുടെ വര്‍ധനക്കും സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

Tags:    

Similar News