കരാറിലെത്തിയില്ലെങ്കില്‍ 155% താരിഫ്; ചൈനക്കെതിരെ ട്രംപിന്റെ ഭീഷണി

ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപിന് പ്രതീക്ഷ

Update: 2025-10-21 10:28 GMT

ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വ്യാപാര കരാറില്‍ എത്തിയില്ലെങ്കില്‍ നവംബര്‍ 1 മുതല്‍ ചൈനീസ് ഇറക്കുമതികള്‍ക്ക് 155% വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വൈറ്റ് ഹൗസില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. പല രാജ്യങ്ങളും മുമ്പ് യുഎസിനെ മുതലെടുത്തിട്ടുണ്ടെന്നും ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദക്ഷിണകൊറിയയില്‍ നടക്കാനിരിക്കുന്ന ട്രംപ്-ഷി കൂടിക്കാഴ്ചയില്‍ യുഎസ്-ചൈന വ്യാപാര കരാറില്‍ ധാരണയാകുമെന്നാണ് യുഎസ് പ്രസിഡന്റ്ിന്റെ പ്രതീക്ഷ.

അതേസമയം യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും നിരവധി താരിഫ് ഭീഷണികളില്‍ ഏര്‍പ്പെടുന്നു. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 'നിലവില്‍ നല്‍കുന്ന ഏതൊരു താരിഫിനും പുറമേ' 100% അധിക തീരുവ ചുമത്താനുള്ള പദ്ധതികള്‍ ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

'ദക്ഷിണ കൊറിയയിലും ചൈനയിലും നമ്മുടെ മീറ്റിംഗുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ന്യായവും മികച്ചതുമായ ഒരു വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.അവര്‍ സോയാബീന്‍ വാങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു... ഇത് രണ്ട് രാജ്യങ്ങള്‍ക്കും മുഴുവന്‍ ലോകത്തിനും വളരെ മികച്ചതായിരിക്കും,' ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

Tags:    

Similar News