ആപ്പിള്‍ ഘടക നിര്‍മ്മാതാക്കള്‍ മാത്രം നല്‍കുന്നത് മൂന്നരലക്ഷം തൊഴിലുകള്‍

ഐഫോണ്‍ ഫാക്ടറികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ക്ക് പുമേയാണിത്

Update: 2025-09-29 07:36 GMT

ഇന്ത്യയില്‍ ആപ്പിള്‍ ഒരുക്കുന്നത് മൂന്നരലക്ഷത്തോളം തൊഴിലവസരങ്ങളെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം ഇന്ത്യയില്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇത് സാധ്യമായത്. രാജ്യത്തെ വിതരണശൃംഖല വികസിപ്പിക്കുന്നതും തൊഴില്‍ ലഭ്യത വര്‍ധിപ്പിച്ചു. ആപ്പിളിനായി ഫോണ്‍ നിര്‍മ്മിക്കുന്നവര്‍മുതല്‍ പ്രാദേശിക ഘടക നിര്‍മ്മാതാക്കള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ ഘടക വിതരണക്കാര്‍ ഇതുവരെ ഏകദേശം 350,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 120,000 നേരിട്ടുള്ള തൊഴിലവസരങ്ങളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.രാജ്യത്ത് സ്ഥിതി ചെയ്യുന്ന ആപ്പിള്‍ വെണ്ടര്‍മാരുടെ അഞ്ച് ഐഫോണ്‍ ഫാക്ടറികള്‍ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ക്ക് പുമേയാണിത്. ആഗോളതലത്തില്‍ വില്‍ക്കപ്പെടുന്ന അഞ്ച് ഐഫോണുകളില്‍ ഒന്ന് നിര്‍മ്മിക്കുന്നത് ഇന്ന് ഇന്ത്യയിലാണ്.

ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ആപ്പിള്‍, ഒന്നിലധികം ഇന്ത്യന്‍ ഉപകരണ നിര്‍മ്മാതാക്കളെ അതിന്റെ വിതരണ ശൃംഖലയിലേക്ക് കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ചില വലിയ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കൊപ്പം, ഇപ്പോള്‍ 20-ലധികം ഇന്ത്യന്‍ എംഎസ്എംഇകളും ആപ്പിളിന്റെ വിതരണ ശൃംഖലയില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

2020 ലെ സ്മാര്‍ട്ട്ഫോണ്‍ പിഎല്‍ഐ പദ്ധതിക്ക് ശേഷം ആപ്പിള്‍ അതിന്റെ മുന്‍നിര ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനു ശേഷമാണ് പ്രാദേശിക ആവാസവ്യവസ്ഥ നിര്‍മ്മിക്കുന്നതിനുള്ള പ്രേരണ സര്‍ക്കാരിന് ഉണ്ടായത്.

ആപ്പിള്‍ തുടക്കത്തില്‍ സണ്‍വോഡ, ഷെന്‍ഷെന്‍ യുട്ടോ, സിസിഎല്‍ ഡിസൈന്‍ തുടങ്ങിയ ചൈനീസ് കമ്പനികളെ കൊണ്ടുവന്നുകൊണ്ട് പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ തുടങ്ങി. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് 14 ചൈനീസ് വിതരണക്കാര്‍ക്ക് സുരക്ഷാ അനുമതിയും ലഭിച്ചു. എന്നാല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ 2020-ല്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം, ആപ്പിള്‍ നിലപാട് മാറ്റി. പ്രധാനമായും ചൈനീസ് ഇതര കമ്പനികളെ ഉപയോഗിച്ച് ആവാസവ്യവസ്ഥ നിര്‍മ്മിക്കാന്‍ തുടങ്ങി. അവയില്‍ ഭൂരിഭാഗവും സംയുക്ത സംരംഭങ്ങളായിരുന്നു.

2021-22 നും 2024-25 നും ഇടയിലുള്ള നാല് വര്‍ഷത്തെ കാലയളവില്‍ ആപ്പിളിന്റെ ഇന്ത്യന്‍ ആവാസവ്യവസ്ഥ 45 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ നിര്‍മ്മിച്ചു. ഇതില്‍ 76%വും അതായത് 34 ബില്യണ്‍ ഡോളറിന്റെ ഫോണുകളും കയറ്റുമതി ചെയ്തതായി സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു. 2024-25 അവസാനത്തോടെ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഭൗമരാഷ്ട്രീയ അസ്ഥിരതകള്‍ക്കിടയില്‍, ആപ്പിള്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ്, യുഎസ് വിപണിക്ക് മാത്രമല്ല, ലോകമെമ്പാടും. പിഎല്‍ഐ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് നിസ്സാരമായിരുന്ന ഐഫോണ്‍ ഉല്‍പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഏകദേശം 20% ആയി വര്‍ദ്ധിക്കുയും ചെയ്തു. 

Tags:    

Similar News