'ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്'

  • കഴിഞ്ഞ ദശകത്തില്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം അഞ്ച് മടങ്ങ് വര്‍ധിച്ച് 11 ലക്ഷം കോടിയിലെത്തി
  • ഈ കാലയളവില്‍ കയറ്റുമതി ആറ് മടങ്ങ് വര്‍ധിച്ചു

Update: 2025-04-18 10:07 GMT

ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വിശ്വസനീയവും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ, കയറ്റുമതി വൈദഗ്ദ്ധ്യം പല മടങ്ങ് വളര്‍ന്നു. മനേസറില്‍ വിവിഡിഎന്‍ ടെക്‌നോളജീസിന്റെ എസ്എംടി (സര്‍ഫേസ് മൗണ്ട് ടെക്‌നോളജി) ലൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം അഞ്ച് മടങ്ങ് വര്‍ധിച്ച് 11 ലക്ഷം കോടി രൂപയിലെത്തി. ഈ കാലയളവില്‍ കയറ്റുമതി ആറ് മടങ്ങാണ് വര്‍ധിച്ചത്. വരവ് 3.25 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതിന്റെ ആവാസവ്യവസ്ഥ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അറിയിച്ചു.

ഇന്ത്യയുടെ ഡിസൈന്‍ കഴിവുകള്‍ സങ്കീര്‍ണ്ണമായ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കി. എഐ ക്യാമറകള്‍ മുതല്‍ ഓട്ടോമൊബൈല്‍ ഇലക്ട്രോണിക്‌സ്, ടെലികോം നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ മുതല്‍ ഇവിടെ രൂപകല്‍പ്പന ചെയ്യപ്പെടുന്നു. ഇത് ഒരു ഇലക്ട്രോണിക്‌സ് ഹബ് എന്ന നിലയില്‍ ഇന്ത്യയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ ആനുകൂല്യങ്ങള്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ആവാസവ്യവസ്ഥയുടെ ആഴം മെച്ചപ്പെടുത്തും, ഇത് കൂടുതല്‍ അവസരങ്ങളിലേക്ക് നയിക്കും,' മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ, 'ആത്മനിര്‍ഭര്‍ ഭാരത്' എന്നീ പദ്ധതികളുടെ രൂപകല്‍പ്പനയിലും സംരംഭങ്ങളിലും ഈ ഉദ്ഘാടനം ഒരു പ്രധാന നാഴികക്കല്ലാണ്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന എഞ്ചിനീയറിംഗിലും ഉയര്‍ന്ന അളവിലുള്ള നിര്‍മ്മാണത്തിലും ഇന്ത്യയുടെ ആഭ്യന്തര കഴിവുകളുടെ വര്‍ദ്ധിച്ചുവരുന്ന ശക്തി ഇത് പ്രകടമാക്കുന്നു.

മനേസര്‍ സൗകര്യം സന്ദര്‍ശിച്ച വേളയില്‍ വൈഷ്ണവ് വിവിഡിഎന്‍ ജീവനക്കാരുമായും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. 

Tags:    

Similar News