കാപ്പിയുടെ കയറ്റുമതിയില്‍ കുതിച്ചുചാട്ടം; 11 വര്‍ഷത്തിനിടെ വര്‍ധിച്ചത് 125 ശതമാനം

2023-24ലെ കയറ്റുമതി 1.28 ബില്യണ്‍ യുഎസ് ഡോളറിന്റേത്

Update: 2025-06-22 11:09 GMT

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 125 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. 2014-15ല്‍ കയറ്റുമതി 800 മില്യണ്‍ യുഎസ് ഡോളറിലധികം ആയിരുന്നു. 2023-24ല്‍ ഇത് 1.28 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ കാപ്പി കയറ്റുമതിയില്‍ യൂറോപ്പ് ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ നിന്ന് കാപ്പി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, കൊറിയ, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്നു.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ സ്വീകരിച്ച നടപടികളാണ് ഇതിനു കാരണമായത്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് 3 രൂപയും യുഎസ്, കാനഡ, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ഫിന്‍ലാന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വിപണികളിലേക്ക് ഉയര്‍ന്ന മൂല്യമുള്ള പച്ച കാപ്പി കയറ്റുമതി ചെയ്യുന്നതിന് 2 രൂപയും സര്‍ക്കാര്‍ നല്‍കുന്നു.

മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ട് ബിസിനസ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി, വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, കര്‍ഷകര്‍ എന്നിവരെ ബോര്‍ഡ് പിന്തുണയ്ക്കുന്നു. റോസ്റ്റിംഗ്, ഗ്രൈന്‍ഡിംഗ്, പാക്കേജിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ പരിധിയില്‍ യന്ത്രങ്ങളുടെ വിലയുടെ 40 ശതമാനം ഇത് നല്‍കുന്നു.

കോഫി ബോര്‍ഡ് സിഇഒയും സെക്രട്ടറിയുമായ എം കുര്‍മ റാവു പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ കാപ്പി കൃഷി ചെയ്യുന്നത് വൈവിധ്യമാര്‍ന്ന തദ്ദേശീയ തണല്‍ മരങ്ങളുടെയും മിശ്രിത തണല്‍ മരങ്ങളുടെയും കീഴിലാണ്. ഈ സംവിധാനം ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. വിള വൈവിധ്യവല്‍ക്കരണത്തിനുള്ള അവസരങ്ങള്‍ നല്‍കുന്നതിലൂടെ ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ബോര്‍ഡ് നിലനിര്‍ത്തുന്നു.

കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവയാണ് പ്രധാന കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. 3.5 ശതമാനം വിഹിതത്തോടെ ഇന്ത്യ ലോകത്തിലെ ഏഴാമത്തെ വലിയ ഉല്‍പാദകനും 5 ശതമാനം വിഹിതത്തോടെ അഞ്ചാമത്തെ വലിയ കയറ്റുമതിക്കാരനുമാണ്. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 3.6 ലക്ഷം ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നു.

നേരിട്ടും അല്ലാതെയുമായി ഏകദേശം രണ്ട് ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. 

Tags:    

Similar News