വമ്പൻ ബിസിനസ്!, എയര്‍ ഇന്ത്യ 500 പുതിയ ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി റിപ്പോർട്ട്

Update: 2022-12-12 06:25 GMT


ഡെല്‍ഹി: എയര്‍ ഇന്ത്യ 500 ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് എറ്റെടുത്തതോടെ വലിയതോതിലുള്ള മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. പുതിയ 500 വിമാനങ്ങള്‍ എയര്‍ബസ്, ബോയിംഗ് കമ്പനികളില്‍ നിന്നുമായിരിക്കും എത്തുകയന്നാണ് റിപ്പോര്‍ട്ട്. എയര്‍ബസ് എ350, ബോയിംഗ് 787,777 എന്നിവയുള്‍പ്പെടെ 400 നാരോ ബോഡി ജെറ്റുകള്‍, 100 വൈഡ് ബോഡി ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉറവിടങ്ങളില്‍ നിന്നും കിട്ടയ വിവരമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ബസും, ബോയിംഗും ഇത് സംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ എയര്‍ലൈന്റെ 460 എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ക്കുവേണ്ടിയുള്ള ഓര്‍ഡറുകളെ മറികടക്കുന്നതാണിത്. ഓര്‍ഡറിന്റെ വലുപ്പം കണക്കാക്കുമ്പോള്‍ ഇതുവരെ ഒരു വിമാനക്കമ്പനി നല്‍കിയിട്ടുള്ള ഏറ്റവും വലിയ ഓര്‍ഡറായും ഇതു മാറും. കമ്പനിയുടെ മൂല്യത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടാകുന്നതിന് ഈ ഇടപാട് വഴിവെക്കും.

സിംഗപ്പൂര്‍ എയര്‍ലൈന്റെ സംയുക്ത സംരംഭമായ വിസ്താരയുമായുള്ള ലയനം പ്രഖ്യാപിച്ച് ഏതാനും ആഴ്ച്ചകള്‍ക്കുശേഷമാണ് പതിനായിരകണക്കിന് ഡോളര്‍ മൂല്യമുള്ള ഈ ഓര്‍ഡര്‍. വിസ്താരയുമായുള്ള ലയനത്തോടെ ടാറ്റയ്ക്ക് 218 എയര്‍ക്രാഫ്റ്റുകളാണ് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന കമ്പനിയായി എയര്‍ ഇന്ത്യ മാറും. എന്നാല്‍, ആഭ്യന്തര തലത്തില്‍ ഇന്‍ഡിഗോയാണ് മുന്നില്‍. പുതിയ 500 വിമാനങ്ങളുടെ ഓര്‍ഡര്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യാന്‍ പത്ത് വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലേക്കും, ഇന്ത്യയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ മുന്‍നിരയിലെത്താനുള്ള ശ്രമത്തിലാണ്. നിലിവില്‍ എമിറേറ്റ്സ് പോലുള്ള കമ്പനികളാണ് ഈ മേഖലയില്‍ മുന്നില്‍. ഇതിനൊപ്പം ആഭ്യന്തര മേഖലയില്‍ ഇന്‍ഡിഗോയെ മറികടക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.

Tags:    

Similar News