വായ്പ നല്‍കുന്നതില്‍ കുതിച്ചുചാട്ടത്തിന് ഐഐഎഫ്സിഎല്‍

  • വായ്പാ വിതരണം 35,000 കോടി ആയി ഉയര്‍ത്തുക ലക്ഷ്യം
  • രണ്ടായിരം കോടിയുടെ ലാഭവും പ്രതീക്ഷിക്കുന്നു
  • രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ആസ്തി 28 ശതമാനം വര്‍ധിച്ചു

Update: 2023-05-22 10:21 GMT

രാജ്യത്തെ അടിസ്ഥാന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ ഐഐഎഫ്സിഎല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വായ്പ അനുവദിക്കുന്നതും അതിന്റെ വിതരണവും ഇരട്ടിയാക്കാന്‍ ശ്രമിക്കുകയാണ്. 35,000 കോടി രൂപയുടെ വായ്പ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വിതരണ ലക്ഷ്യം 20,000 കോടി രൂപയാണെന്ന് ഐഐഎഫ്സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി ആര്‍ ജയശങ്കര്‍ പറഞ്ഞു.

ബിസിനസില്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുടെ പിന്‍ബലത്തില്‍, ഈ വര്‍ഷം 2000കോടിയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. താഴേത്തട്ടില്‍ ഏകദേശം 100 ശതമാനം വളര്‍ച്ചയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ (ഐഐഎഫ്സിഎല്‍) 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 1,076 കോടി രൂപയായി.

29,171 കോടി രൂപയുടെ വായ്പാ വിതരണം നടത്തി കമ്പനി റെക്കാര്‍ഡ് പ്രകടനം നടത്തി.

ബിസിനസ് വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായി, നടപ്പ് സാമ്പത്തിക വര്‍ഷം 16,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

പ്രധാനമായും ബഹുമുഖ ധനകാര്യ സ്ഥാപനങ്ങള്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍, പൊതു വിപണികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സമാഹരണം നടത്തുക.

ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര പൊതുവിപണിയില്‍ നിന്ന് 2,000 കോടി രൂപ കണ്‍വേര്‍ട്ടിബിള്‍ അല്ലാത്ത കടപ്പത്രങ്ങളിലൂടെ സമാഹരിക്കാന്‍ ശ്രമിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു

കൂടാതെ, കമ്പനിയുടെ ആസ്തി 2023-23 ല്‍ 12,878 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 11,737 കോടി രൂപ ആയിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ആസ്തി 28 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം വീണ്ടെടുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 780 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1,349 കോടി രൂപ വീണ്ടെടുത്തു.


Tags:    

Similar News