മുന്നേറി റബര്‍; റെക്കോര്‍ഡിട്ട് ഏലം

  • നാലാം ഗ്രേഡ് റബര്‍ ഷീറ്റ് വില കിലോ 180 രൂപയിലേയ്ക്ക്
  • കനത്ത വേനല്‍ ചൂടില്‍ ഹൈറേഞ്ചിലെ ഏലതോട്ടങ്ങള്‍ കരിഞ്ഞ് ഉണങ്ങുന്നു
  • ഏഷ്യന്‍ റബര്‍ വ്യാപാര രംഗം മികവിലേയ്ക്ക് ചുവടുവെക്കുന്നു

Update: 2024-04-29 11:49 GMT

കനത്ത വേനല്‍ ചൂടില്‍ ഹൈറേഞ്ചിലെ ഏലതോട്ടങ്ങള്‍ കരിഞ്ഞ് ഉണങ്ങുന്നു. നിലനില്‍പ്പിനായി ഒരു തുള്ളി വെളളം പോലും ലഭിക്കാത്ത സാഹചര്യം രണ്ടാഴ്ച്ച കൂടി തുടര്‍ന്നാല്‍ അടുത്ത സീസണില്‍ ഉല്‍പാദനത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്ന കണക്കുകളാണ് കാര്‍ഷിക മേഖലയില്‍ നിന്നും ലഭ്യമാവുന്നത്. ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക ഏലതോട്ടങ്ങളും പ്രതികൂല കാലാവസ്ഥയില്‍ കരിഞ്ഞു. വന്‍കിട കര്‍ഷകര്‍ ടാങ്കര്‍ ലോറികളുടെ സഹായത്തില്‍ ജലസേചനത്തിന് നീക്കം നടത്തുന്നുണ്ടങ്കിലും ഉയര്‍ന്ന കൂലി ചിലുവകള്‍ ചെറുകിട കര്‍ഷകരെ ഇത്തരം ഉദ്ധ്യമത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നുത് കൃഷി നാശത്തിന് ഇടയാക്കും.

തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ശരാശരി ഇനങ്ങളുടെ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2284 രൂപയിലേയ്ക്ക് കയറി. ഏഷ്യന്‍ റബര്‍ വ്യാപാര രംഗം നാലാഴ്ച്ചകളിലെ തുടര്‍ച്ചയായ വില ഇടിവിന് ശേഷം മികവിലേയ്ക്ക് ചുവടുവെക്കുന്നു. ജപ്പാന്‍ എക്‌സ്‌ചേഞ്ചിലേയ്ക്കുള്ള പുതിയ നിക്ഷേപകരുടെ വരവ് ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് മൊത്തില്‍ ഉണര്‍വ് സമ്മാനിച്ചു. റബര്‍ അവധി വിലകളില്‍ മുന്നേറ്റം കണ്ട് മുഖ്യ ഉല്‍പാദന രാജ്യങ്ങളായ തായ്‌ലണ്ടിലും മലേഷ്യയിലും റബറില്‍ വില്‍പ്പനക്കാര്‍ കുറഞ്ഞു. ബാങ്കോക്കില്‍ ഷീറ്റ് വില വര്‍ദ്ധിച്ച വിവരം പുറത്തുവന്നതോടെ ഇന്ത്യന്‍ വ്യവസായികള്‍ കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളിലേയ്ക്ക് വീണ്ടും ശ്രദ്ധതിരിച്ചു. ടയര്‍ നിര്‍മ്മാതാക്കളുടെ വരവ് നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 180 രൂപയിലേയ്ക്ക് ഉയര്‍ത്തി.


Full View


Tags:    

Similar News