പിടിവിട്ട് പൊന്നുവില; തീപിടിച്ച് സ്വര്‍ണ വിപണി

  • പവന് വര്‍ധിച്ചത് 1760 രൂപ
  • സ്വര്‍ണം ഗ്രാമിന് 8930 രൂപ
  • പവന്‍ 71440 രൂപ

Update: 2025-05-21 05:13 GMT

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി. പവന് വീണ്ടും 70,000 രൂപ കടന്നു. സ്വര്‍ണം ഗ്രാമിന് 220 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. പവന് 1760 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8930 രൂപയും പവന് 71440 രൂപയുമായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞതില്‍നിന്നാണ് ഈ കുതിച്ചുകയറ്റം.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. വെള്ളിവിലയിലും വിലക്കയറ്റം പ്രകടമായി. ഗ്രാമിന് രണ്ടു രൂപ വര്‍ധിച്ച് 109 രൂപ നിരക്കിലാണ് വ്യാപാരം.

വില ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങാനിരുന്ന സാധാരണക്കാര്‍ക്ക് അത് തിരിച്ചടിയായി.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഇന്നു രാവിലെ ഔണ്‍സിന് 3306 ഡോളര്‍ വരെ എത്തിയിരുന്നു. പിന്നീട് അത് 3296 ഡോളറായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തും സ്വര്‍ണവിലയെ ബാധിച്ചു.

യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചത് ഇപ്പോഴും അവരുടെ സമ്പദ് ഘടനയെ ബാധിക്കുന്നു.ഇതോടൊപ്പം ഡോളറിനു നേരിട്ട മൂല്യത്തകര്‍ച്ചയും സ്വര്‍ണവില ഉയരാന്‍ കാരണമായി. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അവസാനമില്ലാതാകുന്നതും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് ഏറ്റവും കുറവ് പണിക്കൂലിയും നികുതിയും ചേര്‍ത്ത് 77,315 രൂപയെങ്കിലും വേണം. എന്നാല്‍ പണിക്കൂലിയുടെ വ്യത്യാസമനുസരിച്ച് വില വര്‍ധിക്കും. 

Tags:    

Similar News