കൊച്ചിക്കു പിന്നാലെ കണ്ണൂർ വിമാനത്താവളത്തിലും സോളാർ പ്രോജക്ട് ഒരുങ്ങുന്നു

Update: 2024-09-23 06:19 GMT

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഊർജ്ജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് 4 മെഗാ വാട്ട് സോളാർ പ്രോജക്ട് ഒരുങ്ങുന്നു. വൈദ്യുതി ഉപഭോഗ ചെലവുകളും കാർബൺ ഫൂട്ട് പ്രിന്റും കുറയ്ക്കാൻ സഹായകമാകുന്ന പ്രോജക്ടാണ് ഒരുങ്ങുന്നത്. കൊച്ചി വിമാനത്താവളത്തിൽ വിജയം കണ്ട പദ്ധതിയാണ് കണ്ണൂരിലും നടപ്പിലാക്കുന്നത്. 

രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രോജക്ട് സ്ഥാപിക്കുവാൻ ഒരുങ്ങുന്നത്. പാർക്കിംഗ് സ്ഥലങ്ങൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്റെ സേവന നിലവാരം വർദ്ധിപ്പിക്കുവാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും. ഈ സാമ്പത്തിക വർഷത്തിനുളളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി മുഖേന വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ഈ സംരംഭം വ്യോമയാന മേഖലയിൽ ഹരിത ഊർജ്ജം സ്വീകരിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവും പാരിസ്ഥിതിക ബോധവും കൂടുതൽ ബലപ്പെടുത്തുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണെന്നും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Tags:    

Similar News