മുദ്ര യോജന വായ്പയ്ക്ക് 40 കോടിയിലധികം ഉപഭോക്താക്കളെന്ന്‌ ധനമന്ത്രി

  • പദ്ധതി ആരംഭിച്ചത് 2015 ഏപ്രിൽ 8 ന്
  • ഇതുവരെ 23.2 ലക്ഷം കോടി രൂപ അനുവദിച്ചു

Update: 2023-04-08 06:53 GMT

കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ധന സഹായം നൽകുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 'പ്രധാനമന്ത്രി മുദ്ര യോജനക്ക്' കീഴിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതുവരെ 23.2 ലക്ഷം കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. എട്ടു വർഷങ്ങൾക്ക് മുൻപ് 2015 ഏപ്രിൽ 8 ന് ആരംഭിച്ച പദ്ധതിയിൽ 40.82 കോടിയിലധികം ഗുണഭോക്താക്കൾക്ക് സേവനം ലഭിച്ചു.

ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണ് വായ്പകൾ നൽകുക. ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ (എൻ ബി എഫ് സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എം‌എഫ്‌ഐകൾ), മറ്റ് സാമ്പത്തിക ഇടനിലക്കാർ, എന്നിവരെല്ലാം അംഗങ്ങളിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ എട്ടാം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ കീഴിൽ 68 ശതമാനം വായ്പകളും വനിതാ സംരംഭകർക്കാണ് നൽകിയിട്ടുള്ളത്. പട്ടിക ജാതി, പട്ടിക വർഗ മറ്റു വിഭാഗങ്ങളിലുള്ളവർക്ക് 51 ശതമാനത്തോളം വായ്പകൾ അനുവദിച്ചിട്ടുണ്ട്. വളർന്നു വരുന്ന സംരംഭകർക്ക് ല്ലൈതമായി വായ്പ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിലൂടെ കൂടുതൽ നവീനമായ സംരംഭങ്ങൾ വളർന്നു വരുന്നതിനു കാരണമാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും ആഭ്യന്തര, അന്താരഷ്ട്ര വിപണികളിലേക്കുള്ള ഉത്പാദനം ഈ മേഖലയിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്നതിനും എംഎസ്എംഇ മേഖലയുടെ വളർച്ച സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചെറുകിട ബിസിനസുകൾ പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയെ മൂന്ന് വിഭാഗങ്ങളാക്കിയാണ് തിരിച്ചിട്ടുള്ളത്. 50000 രൂപ വരെ വായ്പ അനുവദിച്ചു നൽകുന്ന ശിശു പദ്ധതി, 50000 മുതൽ 5 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചു നൽകുന്ന കിഷോർ പദ്ധതി, 10 ലക്ഷം രൂപ വരെ നൽകുന്ന തരുൺ പദ്ധതി എന്നിങ്ങനെയാണിത്.

ഇതുവരെ അനുവദിച്ച വായ്പകളിൽ 83 ശതമാനവും ആദ്യത്തെ വിഭാഗത്തിൽ ഉൾപെട്ടവയാണ്. 15 ശതമാനം കിഷോർ പദ്ധതി വിഭാഗത്തിലും, ശേഷിക്കുന്ന 2 ശതമാനം തരുൺ പദ്ധതി വിഭാഗത്തിലുമാണ് നൽകിയിട്ടുള്ളത്.

Tags:    

Similar News