വലിയ പ്രഖ്യാപനങ്ങളില്ല, കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിക്കപ്പെട്ടത് ഇവ

  • ക്ഷീരമേഖലയിലെ ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് പദ്ധതി ആവിഷ്കരിക്കും
  • 5 അക്വാപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്
  • കര്‍ഷക ക്ഷേമത്തിന് 1.27 ലക്ഷം കോടി രൂപയാണ് നീക്കിവെക്കുന്നത്

Update: 2024-02-01 09:43 GMT

ഉല്‍പ്പാദന വളര്‍ച്ച ലക്ഷ്യമിട്ട് ചില പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന പ്രഖ്യാപനത്തിനപ്പുറം കാര്‍ഷിക മേഖലയ്ക്കായി ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളില്ല. ഗ്രാമീണ വികസനത്തിനും കര്‍ഷക ക്ഷേമത്തിനു അനുവദിച്ച തുകയിലും കഴിഞ്ഞ ബജറ്റില്‍ നിന്ന് കാര്യമായ മാറ്റമില്ല.

കൊയ്ത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ, പൊതു നിക്ഷേപം ഉയര്‍ത്തും, നാനോ-ഡിഎപി സാങ്കേതിക വിദ്യയുടെ പ്രയോഗം എല്ലാ കാലാവസ്ഥാ മേഖലകളിലേക്കും വിപുലീകരിക്കും, എണ്ണക്കുരു മേഖലയില്‍ ആത്മനിര്‍ഭര്‍ പദ്ധതിക്ക് രൂപം നല്‍കും എന്നിവയാണ് കാര്‍ഷിക മേഖലയ്ക്കുള്ള പ്രധാന പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഈ പദ്ധതികളുടെ സ്വഭാവം സംബന്ധിച്ചോ ചെലവിടല്‍ സംബന്ധിച്ചോ വ്യക്തത ഇല്ല.

ക്ഷീരമേഖലയിലെ ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് സമഗ്ര പദ്ധതി നടപ്പാക്കും. സമുദ്രോല്‍പ്പന്ന ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പിഎം മത്സ്യ സമ്പാദ യോജന നടപ്പിലാക്കും. 5 അക്വാപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക ക്ഷേമത്തിന് 1.27 ലക്ഷം കോടി രൂപയാണ് ബജറ്റ് നീക്കിവെക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 1.25 ലക്ഷം കോടി രൂപയായിരുന്നു വകയിരുത്തല്‍. കര്‍ഷകര്‍ക്ക് നല്‍കുന്ന വാര്‍ഷിക സഹായം 6000 രൂപയില്‍ നിന്ന് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇതുണ്ടായില്ല. 

Tags:    

Similar News