കോസ്റ്റ ക്രൂസ് കൊച്ചിയിലേക്ക്; ക്രൂസ് ടൂറിസത്തിന് ഉണര്‍വേകും

  • കോസ്റ്റ ക്രൂസിന് ഇന്ത്യയില്‍ നിലവില്‍ മുംബൈയില്‍ മാത്രമാണ് ഓഫീസുള്ളത്
  • ആഗോളതലത്തില്‍ ക്രൂസ് ഓപ്പറേറ്റ് ചെയ്യുന്നവരാണു കോസ്റ്റ ക്രൂസ്
  • ഇന്ത്യയില്‍ ഗോവ-മുംബൈ, കൊച്ചി-ഗോവ-മുംബൈ, ലക്ഷദ്വീപ്-കൊച്ചി റൂട്ടുകളിലും കോസ്റ്റ ക്രൂസ് സര്‍വീസ് നടത്തുന്നുണ്ട്

Update: 2023-11-01 09:10 GMT

ലോകത്തിലെ ഏറ്റവും വലിയ ക്രൂസിംഗ് കമ്പനിയായ കാര്‍ണിവല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കോസ്റ്റ ക്രൂസ് കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

ഇറ്റാലിയന്‍ കമ്പനിയായ കോസ്റ്റ ക്രൂസിന് ഇന്ത്യയില്‍ നിലവില്‍ മുംബൈയില്‍ മാത്രമാണ് ഓഫീസുള്ളത്. ആഗോളതലത്തില്‍ ക്രൂസ് ഓപ്പറേറ്റ് ചെയ്യുന്നവരാണു കോസ്റ്റ ക്രൂസ്.

കൊച്ചിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അപേക്ഷ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടനേ കൊച്ചിയില്‍ ഓഫീസ് തുറക്കും.

കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ കൊച്ചിയില്‍നിന്നും ഗോവ, മുംബൈ, ലക്ഷദ്വീപ് തുടങ്ങിയ ആഭ്യന്തര ക്രൂസ് സര്‍വീസിനൊപ്പം, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യതയേറെയാണ്.

കോസ്റ്റ സെറീന എന്ന കോസ്റ്റ ക്രൂസിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ 2023 നവംബര്‍ നാലിന് മുംബൈ-ഗോവ-ലക്ഷദ്വീപ്-കൊച്ചി റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയാണ്. 3800 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ് കോസ്റ്റ സെറീന. 14 ഡെക്ക്, 10 റെസ്റ്റോറന്റ് എന്നിവ ഈ ക്രൂസിലുണ്ട്.

മെഡിറ്ററേനിയന്‍, വടക്കന്‍ യൂറോപ്പ്, ബാള്‍ട്ടിക് കടല്‍, കരീബിയന്‍, നോര്‍ത്ത് ആന്‍ഡ് സെന്‍ട്രല്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ക്രൂസ് സര്‍വീസ് നടത്തുന്നത്.

ഇന്ത്യയില്‍ ഗോവ-മുംബൈ, കൊച്ചി-ഗോവ-മുംബൈ, ലക്ഷദ്വീപ്-കൊച്ചി റൂട്ടുകളിലും സര്‍വീസ് നടത്തുന്നുണ്ട്.

Tags:    

Similar News