പഠനാവശ്യങ്ങളും യാത്രയും; നവംബറില്‍ ഇന്ത്യയില്‍ നിന്നും അയച്ചത് 200 കോടി ഡോളര്‍

  • യാത്രയ്ക്കും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായിട്ടാണ് ഇത്തരത്തില്‍ അയയ്ക്കുന്ന തുകയുടെ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നത്.

Update: 2023-01-21 12:30 GMT

മുംബൈ: ഇക്കഴിഞ്ഞ നവംബറില്‍ മാത്രം ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളിലേക്ക് 200 കോടി ഡോളറാണ് അയച്ചതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ പുറത്തേക്കൊഴുകിയ പണത്തിന്റെ അളവില്‍ 29 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

2021 നവംബറില്‍ ഇത് 154 കോടി ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് ഇത്തരത്തില്‍ പണമയയ്ക്കുന്നതില്‍ 3.5 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യാത്രയ്ക്കും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായിട്ടാണ് ഇത്തരത്തില്‍ അയയ്ക്കുന്ന തുകയുടെ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നത്. നവംബറില്‍ യാത്രാ ആവശ്യങ്ങള്‍ക്കായി 103 കോടി ഡോളറും പഠനാവശ്യങ്ങള്‍ക്കായി 21.16 കോടി ഡോളറും അയയ്ച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

സമ്മാനം എന്ന നിലയില്‍ അയയ്ച്ച തുക ഏകദേശം 22.09 കോടി ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശത്തുള്ള അടുത്ത ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ഏകദേശം 30.53 കോടി ഡോളറാണ് ഇന്ത്യയില്‍ നിന്നും അയയ്ച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News