36 ബ്രോക്കറേജുകളുടെ റഡാറില്‍ ഈ അദാനി ഓഹരി

ഹിന്‍ഡന്‍ബര്‍ഗ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ഗൗതം അദാനി

Update: 2025-09-19 10:45 GMT

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് നേടിയതോടെ നിക്ഷേപക ശ്രദ്ധ നേടി അദാനി ഓഹരികള്‍. ആരോപണം നിക്ഷേപര്‍ക്കുണ്ടാക്കിയത് കടുത്ത ആശങ്ക. രാജ്യത്തോട് ഹിന്‍ഡന്‍ബര്‍ഗ് മാപ്പ് പറയണമെന്ന് ഗൗതം അദാനി.

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയായിരുന്നു സെബിയുടെ ഉത്തരവ്. പിന്നാലെ ബ്രോക്കറേജ് റഡാറിലേക്ക് അദാനി ഓഹരികള്‍ എത്തി. ബൈ റേറ്റിങാണ് ഓഹരികള്‍ നേടിയിരിക്കുന്നത്. എസിസി, അംബുജ സിമന്റ്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയാണ് ബൈ റേറ്റിങ് നേടിയത്. ഇതില്‍ തന്നെ അംബുജാ സിമന്റിസിന് റേറ്റിങ് നല്‍കിയിരിക്കുന്നത് 36 ബ്രോക്കറേജുകളാണ്.

തൊട്ടുപിന്നില്‍ 25 ബൈ റേറ്റിങ് നേടി എസിസിയും 21 എണ്ണവുമായി അദാനി പോര്‍ട്സാണുള്ളത്. ഇപ്പോള്‍ ഓഹരി കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നുമാണ് ബ്രോക്കറേജുകള്‍ വ്യക്തമാക്കിയത്. കുറഞ്ഞ മൂല്യത്തിനൊപ്പം അദാനിയുടെ വിപുലീകരണ പദ്ധതികളും നിക്ഷേപകര്‍ക്ക് നേട്ടം നല്‍കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, എക്സ് പോസ്റ്റിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് മാപ്പ് പറയണമെന്ന് ഗൗതം അദാനി ആവശ്യപ്പെട്ടത്. ഗൂഢലക്ഷ്യത്തോടെയുള്ള നീക്കം നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ വന്‍ ചലനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിഷയം ഏറ്റെടുത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഗൗതം അദാനിയുടെ പ്രസ്താവനയെന്നാണ് നിരീക്ഷണം. 

Tags:    

Similar News