വായ്പാതട്ടിപ്പ്; ഹീരാ കൺസ്ട്രക്ഷൻസ് എംഡി അറസ്റ്റില്‍
- എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് കേസ്
- ഇഡി കൊച്ചി യുണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
- 12 കോടിയുടെ നഷ്ടം വായ്പയില്‍ എസ്ബിഐയ്ക്ക് ഉണ്ടായെന്നാണ് കണക്ക്
കൊച്ചി: വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എം ഡി അബ്ദുല്‍ റഷീദിനെ ഇഡി അറസ്റ്റ് ചെയ്തു. ഇഡി കൊച്ചി യുണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് കേസ്. ആക്കുളത്തെ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് 2013ലാണ് വായ്പ എടുത്തത്. ഫ്‌ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ ഡിയും കേസെടുത്തത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്ത അബ്ദുല്‍ റഷീദിനെ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൂന്നുവര്‍ഷത്തിവുളളില്‍ തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് വായ്പയെടുത്തത്. നിര്‍മാണം പൂര്‍ത്തികരിച്ച് ഫ്‌ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെത്തുടര്‍ന്നാണ് എസ്ബിഐ പരാതി നല്‍കിയത്. 12 കോടിയുടെ നഷ്ടം വായ്പയില്‍ എസ്ബിഐയ്ക്ക് ഉണ്ടായെന്നാണ് കണക്ക്.
നിരവധി പൊലീസ് സ്‌റ്റേഷനുകളില്‍ ഹീര ഗ്രൂപ്പിനെതിരെ ഫ്‌ളാറ്റ് തട്ടിപ്പിന് കേസുണ്ട്.ഫ്‌ളാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കില്‍ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ നേരത്തെ മ്യൂസിയം പൊലീസും ഹീര എം ഡി യെ അറസ്റ്റ് ചെയ്തിരുന്നു.
