നീതി പിറന്നു; ആലുവ കേസിൽ പ്രതിക്ക് വധശിക്ഷ
- വധശിക്ഷക്ക് പിന്നാലെ 5 ജീവപര്യന്തവും കോടതി വിധിച്ചു.
- ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്.
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് എറണാകുളം പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷക്ക് പിന്നാലെ 5 ജീവപര്യന്തവും കോടതി വിധിച്ചു. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍നാണ് ശിക്ഷ വിധിച്ചത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്.
ജൂലായ് 28-ന് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ താഴ്ത്തിയത്. കുറ്റകൃത്യം നടന്ന് 99 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. മുപ്പത്തിയഞ്ചാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചു.
