ഇന്ത്യൻ ബാങ്കിങ് സംവിധാനം ശക്തമായി തന്നെ തുടരുമെന്ന് ആർബിഐ ഗവർണർ

  • സമീപകാല സംഭവവികാസങ്ങൾ ബാങ്കിംഗ് മേഖലയുടെ, നിയമങ്ങളുടെയും, മേൽനോട്ടത്തിന്റെയും അനിവാര്യതയെ മുന്നിലെത്തിച്ചു
  • വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, എന്നിവയിൻ മേലുള്ള ആർബിഐയുടെ മേൽനോട്ട സംവിധാനങ്ങൾ ശക്തിപ്പെടുത്തി

Update: 2023-03-18 10:06 GMT

രാജ്യത്തിൻറെ ബാങ്കിങ് സംവിധാനം സ്ഥിരവും ശക്തവുമായി തന്നെ തുടരുമെന്ന് ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ്.ഭാവിയിലെ ഏത് അനിശ്ചിതാവസ്ഥയെയും നേരിടാൻ സജ്ജരാകുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാ​ങ്കുകൾക്ക് മതിയായ നി‌ർദേശം ആർബിഐ നൽകുന്നുണ്ടെന്നും ​ഗവർണർ പറഞ്ഞു. യുഎസ് ബാങ്കുകളുടെ തകർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

യുഎസ് ബാങ്കിംഗ് സംവിധാനത്തിലെ സമീപകാല സംഭവവികാസങ്ങൾ ബാങ്കിംഗ് മേഖലയുടെ, നിയമങ്ങളുടെയും, മേൽനോട്ടത്തിന്റെയും അനിവാര്യതയെ മുന്നിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തിന്റെയും സാമ്പത്തിക സുസ്ഥിരത സംരക്ഷിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന മേഖലകളാണിവയെന്നും, ഇന്ത്യൻ ബാങ്കിങ് മേഖല വികസിച്ച രീതിയും ഇന്നത്തെ നിലയിലേക്കെത്തുന്നതിലുള്ള അതിന്റെ പ്രയാണവും ശ്രദ്ധേയമാണെന്നും ഭാവിയിലും ഇത് ശക്തവും സ്ഥിരവുമായി തുടരുമെന്നും ദാസ് അഭിപ്രായപ്പെട്ടു. കെ പി ഹോർമിസ് അനുസ്മരണത്തോടനുബന്ധിച്ച പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത് .

അസറ്റ്-ലയബിലിറ്റി മാനേജ്‌മെന്റ്, റിസ്ക് മാനേജ്മെന്റ്, ബാധ്യതകളിലും ആസ്തികളിലും സുസ്ഥിരമായ വളർച്ച, ആനുകാലിക സമ്മർദ്ദങ്ങളുടെ കൃത്യമായ പരിശോധന, ഭാവിയിൽ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടുന്നതിന് എടുക്കേണ്ട മുൻ കരുതലുകൾ എന്നിവയുടെ പ്രാധാന്യത്തെയാണ് യുഎസ് ബാങ്കിംഗ് പ്രതിസന്ധി ഓർമപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിപ്റ്റോ കറൻസികളുടെ അപകട സാധ്യതകളെ കുറിച്ചും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മേഖലകളിലെല്ലാം ആർബിഐ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, എന്നിവയിൻമേലുള്ള ആർബിഐയുടെ മേൽനോട്ട സംവിധാനങ്ങൾ സമീപ വർഷങ്ങളിൽ ഗണ്യമായി ശക്തിപെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Tags:    

Similar News