ആഗോളതലത്തില്‍ ഹമാസ് വേട്ടയ്ക്ക് ഇസ്രയേല്‍

  • ഹമാസ് നേതാക്കള്‍ പ്രധാനമായും ഖത്തറിലും ലെബനനിലുമാണ്
  • കരാര്‍ ഒപ്പിടുന്നതില്‍ 24 മണിക്കൂര്‍ കാലതാമസം ഉണ്ടായി

Update: 2023-11-23 09:44 GMT

ലോകമെമ്പാടുമുള്ള ഹമാസ് ഭീകരരെ കണ്ടെത്താന്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസിന്റെ ഉന്നത നേതാക്കളില്‍ ഭൂരിഭാഗവും പ്രവാസത്തിലാണ്. പ്രധാനമായും നേതാക്കള്‍ ഖത്തറിലും ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുമാണ് ഉള്ളത് .

ഹമാസിന്റെ നേതാക്കള്‍ എവിടെയായിരുന്നാലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ മൊസാദിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹമാസുമായുള്ള താല്‍ക്കാലിക ഇടപാടിന് കീഴില്‍ 50 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നത് വെള്ളിയാഴ്ചയ്ക്ക് മുമ്പ് നടക്കില്ലെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി പറഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

''ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും നിരന്തരം തുടരുകയും ചെയ്യുന്നു,'' ഹനെഗ്ബി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.

കരാര്‍ ഒപ്പിടുന്നതില്‍ 24 മണിക്കൂര്‍ കാലതാമസം നേരിട്ടതായി ഇസ്രയേല്‍ പിഎംഒയില്‍ നിന്നുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. കരാര്‍ ഒപ്പിടുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായി ഉറവിടം സൂചിപ്പിച്ചു.

'നാളെ ബന്ദികളുടെ മോചനം ഉണ്ടാകുമെന്ന് മാധ്യമങ്ങളല്ലാതെ ആരും പറഞ്ഞിട്ടില്ല.... ബന്ദികളുടെ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം കാരണം വെള്ളിയാഴ്ചയ്ക്ക് മുമ്പ് റിലീസ് ആസൂത്രണം ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കേണ്ടി വന്നു,' ഇസ്രയേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ഉദ്ധരിച്ച് പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുന്നത് വെള്ളിയാഴ്ചയ്ക്ക് മുമ്പ് നടക്കില്ലെന്ന് ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്രമല്ല വൈറ്റ് ഹൗസും പറഞ്ഞു. മോചനം സംബന്ധിച്ച അന്തിമ വിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അഡ്രിയന്‍ വാട്സണ്‍ പറഞ്ഞു.

''അത് ട്രാക്കിലാണ്. വെള്ളിയാഴ്ച രാവിലെ നടപ്പാക്കല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' വാട്സണ്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് പറഞ്ഞു. ഇസ്രയേലില്‍ തടവിലാക്കിയ 150 പാലസ്തീനികള്‍ക്കു പകരമായി ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കാന്‍ നാല് ദിവസത്തെ പോരാട്ടത്തിന് വിരാമമിടാന്‍ ഇസ്രായേല്‍-ഹമാസ് നേതാക്കള്‍ ബുധനാഴ്ച സമ്മതിച്ചിരുന്നു.

വെസ്റ്റ് ബാങ്ക്, ജറുസലേം മേഖലകളില്‍ നിന്നുള്ളവരാണ് ഇസ്രയേലില്‍ തടവുകാരില്‍ അധികവും. കൊലപാതകം, സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കല്‍, സ്വത്ത് നശിപ്പിക്കല്‍, സൈനികര്‍ക്ക് നേരെ കല്ലെറിയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ പിടികൂടിയത്.

നാലുദിവസത്തെ വെടിനിര്‍ത്തലിനുശേഷം ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞിരുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ അത് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.

Tags:    

Similar News