ഹൈക്കോടതി കളമശേരിയിലേക്ക്; സ്ഥല പരിശോധന 17ന്

  • 27 ഏക്കര്‍ സ്ഥലം ജുഡീഷ്യല്‍ സിറ്റിക്കായി കണ്ടെത്തി
  • .60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരം
  • നിര്‍മാണം ഭാവിയിലെ ആവശ്യകതകള്‍ കൂടി കണക്കിലെടുത്ത്

Update: 2024-02-04 11:45 GMT

ഹൈക്കോടതി കൂടി ഉൾപ്പെടുത്തിക്കൊണ്ട് കളമശേരിയില്‍ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി  പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്കും കൊച്ചിയിൽ ചേർന്ന യോഗം രൂപം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കും. 27 ഏക്കര്‍ സ്ഥലം ഇപ്പോള്‍ ജുഡീഷ്യല്‍ സിറ്റിക്കായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍  സ്ഥലം ആവശ്യമാണെങ്കില്‍ അതുകൂടി കണ്ടെത്തും.

ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ എന്നിങ്ങനെ രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിൽ നിർമ്മിക്കും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും  ഒരുക്കും.

ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ എന്നിവയും കളമശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്.

കഴിഞ്ഞ നവംബർ 9 ന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി - ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൽ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാൻ തീരുമാനമായിരുന്നു.

Tags:    

Similar News