എല്‍പിജി വിലകൂട്ടി; ഹോട്ടല്‍ മേഖലയ്ക്കു തിരിച്ചടി
- 19 കിലോ സിലിണ്ടറിന് 102 രൂപയാണ് എണ്ണ കമ്പനികൾ കൂട്ടിയത്
- കഴിഞ്ഞമാസം 19 കിലോയുടെ വാണിജ്യ.സിലിണ്ടറിന് 209 രൂപ കൂട്ടിയിരുന്നു
- 1842 രൂപയാണ് പുതിയ വില
ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 102 രൂപയാണ് എണ്ണ കമ്പനികൾ കൂട്ടിയത്. പുതിയ വില 1842 രൂപ. പഴയ വില 1740 രൂപയായിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14 .2 കിലോ സിലിണ്ടറിന്റെ വില 910 രൂപ തന്നെയാണ് ഇപ്പോഴും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വില വർദ്ധനവിനെത്തുടർന്നാണ് എണ്ണ കമ്പനികൾ പാചകവാതക വില വർധിപ്പിച്ചിരിക്കുന്നത്. രണ്ട് മാസം മുൻപ് ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ 200 രൂപ കുറച്ചിരുന്നു.
ഇന്ന് മുതല്‍ ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,833 രൂപ നല്‍കണം. മുംബൈയില്‍ 1684 രൂപയായിരുന്നത് 1785.50 രൂപയായി. കൊല്‍ക്കത്തയില്‍ 1839രൂപയായിരുന്നത് 1943 രൂപയ്ക്ക് ആണ് ലഭിക്കുക. ചെന്നൈയില്‍1898 രൂപയായിരുന്ന വില 1999.50 രൂപയായി.
സിലിണ്ടർ വില വർധിപ്പിച്ചത് ഹോട്ടൽ മേഖലക്ക് തിരിച്ചടിയാകും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പിന്നാലെ പാചകവാതകത്തിന്‍റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെതന്നെ വലിയ പ്രതിസന്ധിയിലാക്കും.
കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞമാസം 19 കിലോയുടെ വാണിജ്യ. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 102 രൂപ വർധിപ്പിച്ചിരിക്കുന്നത് .സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് രണ്ടുമാസത്തിനിടെ ഈ വില വര്‍ധന ഉണ്ടായിരിക്കുന്നത്.
