ആശ്വാസം,എഎസ്എം ചട്ടക്കൂടിൽ നിന്ന് അദാനി ഓഹരികളെ ഒഴിവാക്കി
മാർച്ച് 8 നാണ് അദാനി കമ്പനികളെ എ എസ് എം ചട്ടക്കൂട് പ്രകാരം ഉൾപ്പെടുത്തിയത്.
അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി വിൽമർ എന്നിവയെ ഹ്രസ്വ കാലത്തേക്ക് ഏർപ്പെടുത്തിയ അധിക നിരീക്ഷണ നടപടിയിൽ(അഡിഷണൽ സർവെയ്ലൻസ് മെഷർ -എ എസ് എം) നിന്ന് മാറ്റുമെന്ന് എൻഎസ്ഇയും ബിഎസ്ഇയും അറിയിച്ചു. പ്രത്യേക സർക്കുലറുകൾ പ്രകാരം മാർച്ച് 17 മുതൽ എഎസ്എം ചട്ടക്കൂടിൽ നിന്ന് സ്റ്റോക്കുകൾ ഒഴിവാക്കപ്പെടും. മാർച്ച് 8 നാണ് അദാനി കമ്പനികളെ എ എസ് എം ചട്ടക്കൂട് പ്രകാരം ഉൾപ്പെടുത്തിയത്.
ഓഹരികളുടെ വിലയിൽ ഉണ്ടാകുന്ന ഉയർന്ന-കുറഞ്ഞ വ്യതിയാനം, വില - വരുമാന അനുപാതം, ഓരോ സെഷനിലെയും ക്ലോസിങ് വിലയിലുള്ള വ്യതിയാനം മുതലായ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എ എസ് എം ചട്ട കൂടിനു കീഴിൽ ഒരു കമ്പനിയുടെ ഓഹരികളെ ഉൾപ്പെടുത്തുന്നത് .
ഡെറിവേറ്റിവ് കോൺട്രാക്ടുകളിൽ ഓഹരികളുടെ മാർജിൻ എ എസ് എമ്മിന് മുൻപുള്ള നിലയിലേക്ക് തന്നെ പുനഃസ്ഥാപിക്കും.
എഎസ്എമ്മിന് കീഴിലുള്ള ഓഹരികൾക്ക് ഇൻട്രാഡേ ട്രേഡിംഗിന് 100 ശതമാനം മുൻകൂർ മാർജിൻ വേണ്ടിവരുമെന്നാണ്, മാർക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഓഹരികളിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം സംഭവിക്കുകയാണെങ്കിൽ, ഷോർട്ട് സെല്ലിങ്ങിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുന്നതിനാണ് ഹ്രസ്വ കാലത്തേക്കോ , ദീർഘ കാലത്തേക്കോ എ എസ് എം ചട്ടക്കൂടിലേക്ക് ഉൾപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം വ്യാപാരത്തിനിടയിൽ അദാനി ഗ്രൂപ്പിന്റെ 10 ൽ 6 കമ്പനികളും നേട്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്.
സ്റ്റോക്ക് കൃത്രിമത്വം, അക്കൗണ്ട് തട്ടിപ്പ് മുതലായ ആരോപണങ്ങൾ ഉന്നയിച്ച് യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബെർഗ് പുറത്തു വിട്ട റിപ്പോർട്ടിനെ തുടർന്നാണ് അദാനി ഓഹരികൾ തകർന്നത്. വിപണിയിൽ അനിശ്ചിതാവസ്ഥ തുടരുന്നുണ്ടെങ്കിലും അദാനി ഓഹരികൾ തിരിച്ചു വരുന്നുണ്ട്.