വരുന്നു രാഹുലിന്റെ ജോഡോ യാത്ര 2.0; 2024 ജനുവരിയില്‍ ആരംഭിക്കും

  • യാത്ര പ്രധാനമായും കേന്ദ്രീകരിക്കുന്നത് യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയായിരിക്കും
  • ഇപ്രാവിശ്യം ഹൈബ്രിഡ് മോഡലിലായിരിക്കും യാത്രയെന്നാണു സൂചന
  • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും ഇപ്രാവിശ്യം യാത്ര ആരംഭിക്കുക

Update: 2023-12-20 07:36 GMT

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് 2024 ജനുവരിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

നാളെ (ഡിസംബര്‍ 21) കോണ്‍ഗ്രസ് വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ചേരുന്നുണ്ട്. യോഗത്തില്‍ ജോഡോ യാത്രയെ കുറിച്ച് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്രാവിശ്യം ഹൈബ്രിഡ് മോഡലിലായിരിക്കും യാത്രയെന്നാണു സൂചന. അതായത്, കാല്‍നടയായും വാഹനത്തിലുമായിരിക്കും യാത്ര.

2024-ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായിട്ടായിരിക്കും യാത്ര നടത്തുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും ഇപ്രാവിശ്യം യാത്ര ആരംഭിക്കുക.

എങ്കിലും യാത്ര പ്രധാനമായും കേന്ദ്രീകരിക്കുന്നത് യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയായിരിക്കും.

2022 സെപ്റ്റംബര്‍ 7 മുതല്‍ 2023 ജനുവരി 30 വരെയായിരുന്നു ആദ്യ ജോഡോ യാത്ര നടന്നത്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കശ്മീരില്‍ അവസാനിച്ച യാത്ര വന്‍ വിജയമായിരുന്നു. 4080 കിലോമീറ്ററാണ് രാഹുല്‍ നടന്നത്. 136 ദിവസം കൊണ്ട് 75 ജില്ലകളിലായി 12 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര കടന്നുപോയി.

വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു ആദ്യ ജോഡോ യാത്രയുടെ മുദ്രാവാക്യം. തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

Tags:    

Similar News