സപ്ലൈ ഇല്ലാതെ സപ്ലൈകോ; വരുമാനത്തിലും നഷ്ടം
ഓണക്കാലത്തിന് ശേഷം വരുമാനത്തിൽ 12 ശതമാനത്തിന്റെ കുറവ്
സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളുടെ സ്റ്റോക്കുകൾ തീർന്നു. ഇതിന്റെ ഫലമായി സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് കാലി ബാഗുകളുമായി മടങ്ങി പോകേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ ചില സ്റ്റോറുകളിൽ ആവശ്യത്തിന് അരി പോലും ലഭ്യമാകുന്നില്ല. ആകെയുള്ള 13 സബ്‌സിഡി ഇനങ്ങളിൽ, ചെറുപയർ, വെളിച്ചെണ്ണ, തുവര പരിപ്പ് , എന്നിവ മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുള്ളു.
അവശ്യ സാധനങ്ങളുടെ ലഭ്യത കുറവ് കാരണം നഗര കേന്ദ്രങ്ങളിലെ സ്റ്റോറുകളുടെ വിറ്റു വരവിലും വലിയ ഇടിവ് നേരിട്ടിരിക്കുകയാണ്. ഓണക്കാലത്തിന് ശേഷം വരുമാനത്തിൽ 12 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്റ്റോക്കുകളുടെ ലഭ്യതക്കുറവ് വിവിധ സ്റ്റോറുകളിലെ ദിവസ വേതനക്കാരായ തൊഴിലാളികളുടെ ഉപജീവനത്തെയും പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. പ്രധാനമായും പാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. താത്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയില്ലാതായിരിക്കുകയാണ്. സപ്ലൈകോയെ ആശ്രയിച്ചു കഴിയുന്ന നിരവധി ദിവസ വേതനക്കാർക്ക് ജോലിയും നഷ്ടമായി. സപ്ലൈകോ സ്റ്റോറുകളിലെ താത്കാലിക ജോലിക്കാരിൽ അധികവും സ്ത്രീകളാണ്. അവരില്‍ പലരുടെയും ജോലി പോയി. ബാക്കിയുളളവർക്ക് ശമ്പളം മുടങ്ങി. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലെ സ്റ്റോറുകളിലും ഇത് തന്നെയാണ് അവസ്ഥ.