രത്തന്‍ ടാറ്റയ്ക്ക് ഭീഷണി; വിളിച്ചയാള്‍ എംബിഎ ബിരുദധാരി

  • ഫോണില്‍ വിളിച്ചയാളുടെ ലൊക്കേഷന്‍ കര്‍ണാടകയാണെന്നു തിരിച്ചറിഞ്ഞു
  • അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചയാള്‍ക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു
  • ഭീഷണി ലഭിച്ചയുടന്‍ മുംബൈ പൊലീസ് രത്തന്‍ ടാറ്റയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Update: 2023-12-16 08:56 GMT

പ്രമുഖ വ്യവസായിയും മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയ എംബിഎ ബിരുദധാരിയെ മുംബൈ പൊലീസ് കണ്ടെത്തി.

അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചയാള്‍ക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു. ഒരു തരം മാനസികരോഗമാണ് സ്‌കീസോഫ്രീനിയ.

രത്തന്‍ ടാറ്റയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അതേ ഗതി രത്തന്‍ ടാറ്റയ്ക്കും വരുമെന്നു മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് ഇയാള്‍ മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. 2022 സെപ്റ്റംബര്‍ 4ന് ഒരു കാര്‍ അപകടത്തില്‍ മരിക്കുകയായിരുന്നു മിസ്ത്രി.

ഭീഷണി ലഭിച്ചയുടന്‍ മുംബൈ പൊലീസ് രത്തന്‍ ടാറ്റയുടെ സുരക്ഷ വര്‍ധിപ്പിച്ചു. അന്വേഷണത്തില്‍ ഫോണില്‍ വിളിച്ചയാളുടെ ലൊക്കേഷന്‍ കര്‍ണാടകയാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ, ഇയാള്‍ പുനെ സ്വദേശിയായിരുന്നു.

പുനെയില്‍ ഇയാളുടെ വസതിയിലെത്തിയ പൊലീസിന് പക്ഷേ ആളെ കണ്ടെത്താനായില്ല. അഞ്ച് ദിവസമായി കാണാനില്ലെന്നു ഭാര്യ പൊലീസിനോട് പറഞ്ഞു. കാണാതായതിനെ തുടര്‍ന്നു ഭോസാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.

Tags:    

Similar News