കടുപ്പിച്ച് യുഎസ്; റഷ്യന്‍ ഷിപ്പിംഗ് കമ്പനിക്ക് ഉപരോധമേര്‍പ്പെടുത്തി

  • റഷ്യ യുക്രൈന്‍ അധിനിവേശം നടത്തിയിട്ട്‌ രണ്ട് വര്‍ഷം
  • യുക്രൈന്‍ യുദ്ധത്തില്‍ 10,582 സാധാരണക്കാരും, 35,000 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടു
  • യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയുടെ പിന്തുണകുറച്ചു കൊണ്ടുവരിക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം

Update: 2024-02-24 09:51 GMT

റഷ്യന്‍ എണ്ണക്കപ്പല്‍ ഭീമനായ സോവ്‌കോംഫ്‌ളോട്ട് പിജെഎസ്‌സിക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തി. സോവ്‌കോംഫ്‌ളോട്ട് കമ്പനിയുമായി ബന്ധമുള്ള 14 ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്കും യുഎസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്ന് കമ്പനിക്ക് ഇതിനകം ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളുമുണ്ട്.

യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയുടെ പിന്തുണകുറച്ചു കൊണ്ടുവരിക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതിനുള്ള മാര്‍ഗങ്ങളിലൊന്നായി കാണുന്നത് എണ്ണ വില്‍പ്പനയില്‍ നിന്നുള്ള റഷ്യയുടെ വരുമാനം കുറയ്ക്കുക എന്നതാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നു ഫെബ്രുവരി 23 ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

റഷ്യ യുക്രൈന്‍ അധിനിവേശം നടത്തിയതിന്റെ 2 ാം വാര്‍ഷികമാണ് 2024 ഫെബ്രുവരി 24.

യുഎന്നിന്റെ കണക്ക്പ്രകാരം യുക്രൈന്‍ യുദ്ധത്തില്‍ 10,582 സാധാരണക്കാരും, 35,000 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടെന്നാണ്. 19,875 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

60 ലക്ഷം യുക്രൈന്‍കാര്‍ അഭയാര്‍ഥികളായി. ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്ക്പ്രകാരം യുക്രൈനില്‍ നിന്നും യുദ്ധത്തെ തുടര്‍ന്ന് 15,783 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മടങ്ങേണ്ടി വന്നെന്നാണ്.

Tags:    

Similar News