ചെറുകിട ഇടപാടിനും ഇ-റുപ്പി: പൈലറ്റ് പ്രോജക്ട് ഡിസംബര്‍ 1ന്

തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഏതാനും ഉപഭോക്താക്കളിലും വ്യാപാരികള്‍ക്കിടയിലുമാണ് പൈലറ്റ് പ്രോജക്ട് നടത്തുക.

Update: 2022-11-29 13:00 GMT

മുംബൈ: ചെറുകിട ഇടപാടുകള്‍ക്കും ആര്‍ബിഐയുടെ ഇ-റുപ്പി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) വൈകാതെ ഉപയോഗിക്കാന്‍ അവസരമൊരുങ്ങും. റീട്ടെയില്‍ ആവശ്യങ്ങള്‍ക്കുള്ള ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്ട് ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയിറക്കി.

തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഏതാനും ഉപഭോക്താക്കളിലും വ്യാപാരികള്‍ക്കള്‍ക്കിടയിലുമാണ് പൈലറ്റ് പ്രോജക്ട് നടത്തുക. ഹോള്‍സെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ട് ഈ മാസം ആദ്യമാണ് നടത്തിയത്. ആദ്യദിനം തന്നെ 275 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടിലാണ് സിബിഡിസി ആദ്യമായി ഉപയോഗിച്ചത്. പദ്ധതിയില്‍ ആദ്യമായി അക്കൗണ്ട് തുടങ്ങിയ ഒന്‍പത് ബാങ്കുകള്‍ 140 കോടിയുടെ (24 ട്രേഡ് ഇടപാടുകള്‍), 130 കോടി രൂപയുടെയും (23 ട്രേഡ് ഇടപാടുകള്‍) ഇടപാടുകളാണ് നടത്തിയത്.

പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള ഡിജിറ്റല്‍ കറന്‍സി ഒരു മാസത്തിനകം ഇറക്കുമെന്നും ആര്‍ബിഐ ഈ മാസം ആദ്യം അറിയിച്ചിരുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇപ്പോള്‍ ഇ-റുപ്പി പൈലറ്റ് പ്രോജക്ടിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ബാങ്കുകളെല്ലാം തന്നെ ആര്‍ബിഐയുമായി ഇടപാട് നടത്തുന്നതിന് പ്രത്യേക അക്കൗണ്ടുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ സിബിഡിസി സഹായിക്കുമെന്നും, ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്.

Tags:    

Similar News