കേരളത്തിൽ 1,000 കോടിയുടെ നിക്ഷേപവുമായി ആസ്റ്റര്‍
- 3000 ലേറെ രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും
- എല്ലാ ജില്ലകളിലും ആശുപത്രി
- കേരളത്തില്‍ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍ ലഭ്യമാകും
ആരോഗ്യ-സേവന മേഖലയില്‍ മുന്‍നിരയിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളത്തില്‍ കൂടുതല്‍ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ വിപുലീകരണത്തിനൊരുങ്ങുന്നത്.
കേരളത്തിലെ വികസന പദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും.
2025-ല്‍ 350 ബെഡ്ഡുകളുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും. കൂടാതെ 2026-ല്‍ 500 കിടക്കകളുളള ഹോസ്പിറ്റല്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനമാരംഭിക്കും.
ഇവയ്ക്ക് പുറമെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും, കണ്ണൂര്‍, കോഴിക്കോട്, കോട്ടയ്ക്കലുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളില്‍ 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തും.
ഹോസ്പിറ്റല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ 80 ശതമാനവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിയ്ക്കും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് തുടക്കമിടുന്നു. ഇതാദ്യമായാണ് കേരളത്തില്‍ ഒരു ആശുപത്രി ശൃംഖല വലിയ തോതില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സിലൂടെ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍ ലഭ്യമാകും. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 15,000 ലധികം പേര്‍ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ആസ്റ്റര്‍ ഹോസ്പിറ്റൽസ് സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
കേരളത്തിലാകെ 175 ആസ്റ്റര്‍ ലാബുകളും 86 ഫാര്‍മസികളും നിലവിലുണ്ട്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് 250 ആയി ഉയര്‍ത്തും. ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍, ഹോം കെയര്‍ എന്നീ സംവിധാനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
ലോകത്തെവിടെയുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ആസ്റ്റര്‍ ആശുപത്രികളില്‍ സ്വീകാര്യമാണ്. അതുവഴി ലോകത്തെവിടെയുള്ളവര്‍ക്കും മികച്ച ചികിത്സ കേരളത്തില്‍ ലഭ്യമാക്കാന്‍ കഴിയും.
